കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം നിയമലംഘനം നടത്തിയ ന്യൂസ് പോർട്ടലുകളുടെ പട്ടിക തയാറാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാർത്ത വെബ്സൈറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് അൽ ജബ്രി പറഞ്ഞു. കുറഞ്ഞത് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേൽ പ്രായമുള്ള സ്വദേശികൾക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. ചില പോർട്ടലുകൾ വിദേശികളാണ് കൈകാര്യം ചെയ്യുന്നതെന്ന് ശ്രദ്ധയിൽപെട്ടതായി മന്ത്രി പറഞ്ഞു. ലൈസൻസ് എടുത്തവരോട് നടത്തിപ്പ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കും. ലൈസൻസുള്ള ചില വെബ്സൈറ്റുകൾക്ക് ഒാഡിയോ വിഷ്വൽ മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറിൽനിന്ന് പ്രത്യേക അനുമതി വാങ്ങാതെ കമേഴ്സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ടും നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ന്യൂസ് പോർട്ടലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ ശക്തമായി നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്. പത്തുവർഷ കാലാവധിയുള്ള ലൈസൻസിന് 500 ദീനാർ ആണ് മന്ത്രാലയത്തിൽ അടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.