കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിലിൽ കഴിയുന്ന നൂറുകണക്കിന് തടവുകാരെ ഇൗ ആ ഴ്ച വിട്ടയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തേ വിട്ടയക്കാൻ തീരുമാനിച്ചവ രും പ്രോസിക്യൂഷെൻറ അനുമതി ലഭിക്കുന്ന ഗുരുതര കുറ്റകൃത്യം ചെയ്യാത്ത മറ്റുള്ളവരും ഇതിൽ ഉൾപ്പെടുന്നു. ചിലരെ നിബന്ധനകൾക്ക് വിധേയമായും വിട്ടയക്കാൻ നീക്കമുണ്ട്. ഒരാഴ്ചക്കകം തടവുകാരുടെ മോചനം ഉണ്ടാവുമെന്നാണ് സൂചന. അതിനിടെ നൂറുകണക്കിന് വിദേശി തടവുകാരെ നാടുകടത്താനും അധികൃതർ നീക്കം ആരംഭിച്ചു. താമസ നിയമലംഘകരായ ഏതാനും തടവുകാരെ വെള്ളിയാഴ്ച കുവൈത്ത് വിമാനത്താവളം അടക്കുന്നതിന് മുമ്പ് ത്വരിതഗതിയിൽ നാട്ടിലയച്ചിരുന്നു. 350 തടവുകാരെകൂടി ഇൗ ആഴ്ച നാടുകടത്തിയേക്കും.
മറ്റൊരു 450 തടവുകാരെ കയറ്റിയയക്കാൻ താമസകാര്യ വകുപ്പ് പ്രാഥമിക നടപടികൾ ആരംഭിച്ചു. തടവുകാരുടെ രാജ്യത്തിെൻറ എംബസിയുമായി സഹകരിച്ച് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലയക്കാനാണ് നീക്കം. തടവുകാർക്ക് ആർക്കും ഇതുവരെ കോവിഡ്-19 ബാധിച്ചിട്ടില്ലെന്നും എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായും സുരക്ഷവൃത്തങ്ങൾ അറിയിച്ചു. പുതിയ തടവുകാരെ നിലവിലുള്ളവരുമായി ഇടകലർത്തുന്നില്ല. അവരെ പ്രത്യേകം പാർപ്പിക്കുകയാണ്. നിശ്ചിത ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. ജയിലിൽനിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്ന ഘട്ടത്തിലും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ ജയിൽ നിറഞ്ഞ് അന്തേവാസികളെ പാർപ്പിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. സെൻട്രൽ ജയിലിൽ 2327 തടവുകാരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. മൂവായിരത്തിലേറെ പേർ നിലവിൽ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.