കുവൈത്ത് സിറ്റി: ഭീകരവാദത്തെയും തീവ്രവാദ പ്രവർത്തനങ്ങളെയും ചെറുക്കുന്നതിൽ കുവൈത്തിെൻറ ശ്രമങ്ങൾ നിർണായകമെന്ന് യു.എസ് റിപ്പോർട്ട്.
2017ൽ ലോകത്തെ വിവിധ രാജ്യങ്ങൾ ഭീകരവാദത്തിനെതിരെ സ്വീകരിച്ച നയനിലപാടുകളെ സംബന്ധിച്ച് അമേരിക്കൻ വിദേശകാര്യമന്ത്രാലയം തയാറാക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അൽഖായിദക്ക് ശേഷം രംഗത്തുവന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന ഭീകര സംഘടനയെ ചെറുത്തുതോൽപിക്കുകയെന്ന ലക്ഷ്യത്തിൽ ചേർന്ന നിരവധി സമ്മേളനങ്ങളിൽ കുവൈത്ത് പങ്കെടുക്കുകയും പലപ്പോഴും നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.
ഐ.എസ് വിരുദ്ധ പോരാട്ടത്തിനുശേഷം മോചിപ്പിക്കപ്പെട്ട ഇറാഖി പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും സമാധാനം സ്ഥാപിക്കുന്നതിലും കുവൈത്ത് നൽകിയ പിന്തുണ ചെറുതല്ല.
അന്താരാഷ്ട്ര തലത്തിൽ ഭീകരവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ രൂപംകൊണ്ട ലോക കൂട്ടായ്മയിൽ തുടക്കത്തിൽ ചേർന്ന രാജ്യമാണ് കുവൈത്ത്. രാജ്യത്ത് ഭീകരവാദ ചിന്തകൾക്ക് അടിപ്പെട്ട ചെറുപ്പക്കാരെ മിതവാദങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിന് കുവൈത്ത് സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. തീവ്ര ചിന്താഗതികളുമായി സിറിയ, ഇറാഖ് എന്നിവിടങ്ങളിൽപോയി തിരിച്ചെത്തുന്നവരെ പ്രത്യേക കോഴ്സുകളും ശിക്ഷണങ്ങളും നൽകി പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് കുവൈത്തിൽ പ്രത്യേക സംവിധാനമുണ്ട്. അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി തുടങ്ങി മേഖലയിലെ വിവിധ കൂട്ടായ്മകളെ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഒന്നിപ്പിക്കുന്നതിൽ കുവൈത്തിന് നിർണായക പങ്കുണ്ടെന്നും യു.എസ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.