മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും മറ്റു മന്ത്രിമാരും
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് ടെർമിനൽ -2 സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഫോളോഅപ് കമ്മിറ്റിയുടെ ശിപാർശ മന്ത്രിസഭ പരിശോധിച്ചു. പദ്ധതിയിലെ ചുവപ്പുനാടകൾ ഒഴിവാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയത്തെയും പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയെയും ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
സൈഫ് പാലസിൽ ചേർന്ന യോഗത്തിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് നേതൃത്വം നൽകി. ദേശീയ അസംബ്ലി കാര്യങ്ങളും മന്ത്രിസഭയിൽ ചർച്ചയായി. ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റുഷൈദിനെതിരായ പ്രമേയത്തെക്കുറിച്ച്, എം.പി മുബാറക് അൽ ഹജ്‌റഫ് സമർപ്പിച്ച സ്പീക്കറുടെ കത്ത് വിശദീകരിച്ചു. ബൈലോയുടെ ആർട്ടിക്കിൾ 135 അനുസരിച്ച് അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ഈ പ്രമേയം ലിസ്റ്റ് ചെയ്യും.
ആളപായങ്ങൾക്കും പരിക്കുകൾക്കും കാരണമായ അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തിന് സമീപത്തെ ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. എല്ലാതരം ആക്രമണങ്ങളെയും ഭീകരതയെയും നിരാകരിക്കുക എന്നതാണ് കുവൈത്തിന്റെ നയമെന്ന് വ്യക്തമാക്കിയ മന്ത്രിസഭ, ഇരകളുടെ ബന്ധുക്കൾക്ക് ആത്മാർഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അറിയിച്ചു. പോഖാറയിലെ വിമാനാപകടത്തിൽ നേപ്പാളിനോട് സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച മന്ത്രിസഭ, സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.