കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ് ച ഇറാഖ് സന്ദർശിക്കും. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നം മേഖലയിൽ യുദ്ധഭീതി ഉയർത്തിയ പശ്ചാത്തലത്തിൽ അമീറിെൻറ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിദേശകാര്യ മന്ത്രി ഉൾപ്പെടെ ഉന്നതതല സംഘവും അമീറിനെ അനുഗമിക്കും. അമീറായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹ് ഇറാഖ് സന്ദർശിക്കുന്നത്. നേരത്തേ 2012ൽ ബഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിക്കാണ് കുവൈത്ത് സംഘത്തെ നയിച്ച് അദ്ദേഹം പോയത്. ഒമാൻ കടലിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം മേഖലയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിലാണ് അമീർ അയൽരാജ്യം സന്ദർശിക്കുന്നത്. അതേസമയം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സന്ദർശനത്തിെൻറ അജണ്ടയായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് അധിനിവേശം നടത്തിയ ഇറാഖുമായി ഇപ്പോൾ കുവൈത്തിന് നല്ല ബന്ധമാണുള്ളത്. അധിനിവേശത്തിെൻറ മുറിവുണങ്ങി സാഹോദര്യ ബന്ധത്തിൽ കഴിയുന്ന ഇറാഖും കുവൈത്തും അതിർത്തി പ്രദേശത്ത് ഫ്രീ സോൺ നിർമാണം ഉൾപ്പെടെ കാര്യങ്ങളുമായി സഹകരിച്ചുനീങ്ങുകയാണ്. യുദ്ധത്തിലും ആഭ്യന്തര സംഘർഷങ്ങളിലും തകർന്ന ഇറാഖിനെ കരകയറ്റാനായി കുവൈത്തിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സഹായ ഉച്ചകോടി സംഘടിപ്പിച്ചു. ഉച്ചകോടിയിൽ 30 ബില്യൺ ഡോളർ സമാഹരിക്കാൻ കഴിഞ്ഞു. ഒരു ബില്യൺ ഡോളർ വായ്പയും ഒരു ബില്യൺ ഡോളർ നിക്ഷേപവുമാണ് ആതിഥേയരായ കുവൈത്ത് ഉച്ചകോടിയിൽ വാഗ്ദാനം ചെയ്തത്. തകർന്ന വിദ്യാലയങ്ങളുടെ പുനരുദ്ധാരണത്തിന് ഇതിന് പുറമെ 80 മില്യൺ ഡോളർ വായ്പ നൽകാനും കുവൈത്ത് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.