സിറ്റി: രാജ്യം ഇന്നു മുതൽ കടുത്ത വേനൽക്കാലത്തിലേക്ക്. ജൂൺ ഏഴു മുതൽ രാജ്യം 'തുറയ' സീസണിലേക്ക് പ്രവേശിക്കും. വേനൽക്കാലത്തിന്റെ ആരംഭമാണ് ‘തുറയ’. ഇതോടെ കടുത്ത ചൂടിലേക്ക് രാജ്യത്തെ അന്തരീക്ഷം മാറും.
താപനിലയിൽ ഗണ്യമായ വർധന, പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് എന്നിവ ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടം ഏറ്റവും പ്രധാന വേനൽക്കാല സീസണുകളിൽ ഒന്നാണ്. കൂടുതൽ ചൂടും വരണ്ട സാഹചര്യങ്ങളും ഇനി അനുഭപ്പെട്ടു തുടങ്ങും. ഈ സീസണിൽ സൂര്യൻ അതിന്റെ വടക്കേയറ്റത്ത് നിന്ന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള ഉയർന്ന താപനിലയും ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ഇത് അന്തരീക്ഷത്തിൽ പൊടിയും മണലും വർധിക്കുന്നതിലേക്ക് നയിക്കും. ‘മുറബ്ബാനിയ്യത്തുൽ ഖൈദ്’ (വേനൽക്കാലത്തിന്റെകൊടുമുടി) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
അതേസമയം, രാജ്യത്ത് എതാനും ദിവസങ്ങളായി ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്. നിലവിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് കൂടിയ താപനില. വരും ദിവസങ്ങളിൽ ഇത് ഘട്ടം ഘട്ടമായി ഉയരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. പ്രതികൂല സാഹചരം കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പകൽ സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.