കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനു നേരെയുള്ള തുടർച്ചയായ ആക്രമണത്തിൽ കടുത്ത യാത്ര ദുരിതം നേരിട്ട് പ്രവാസികൾ. ഫെബ്രുവരി 28ന് യു.എസ്,ഇസ്രായേൽ, ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ കുവൈത്ത് വ്യോമപാതയും വിമാനത്താവളവും അടച്ചിരുന്നു. മേഖലയിൽ ഉടനീളം യാത്രാ പ്രശ്നങ്ങൾ നേരിട്ടഘട്ടമായിരുന്നു ഇത്.
സംഘർഷങ്ങളിൽ അയവു വന്നതോടെ കുവൈത്ത് ടെർമിനൽ 4,5 എന്നിവയുടെ പ്രവർത്തനം പുനരാരംഭിക്കുകയും കുവൈത്ത് എയർവേസ്, ജസീറ എന്നിവ സർവിസുകൾ ആരംഭിക്കുകയും ചെയ്തു. സംഘർഷത്തിനിടെ വിമാനത്താവളത്തിനു നേരെയുണ്ടായ തുടർച്ചയായ ആക്രമണം ടെർമിനൽ-1ൽ കാര്യമായ കേടുപാടുകൾ വരുത്തിയതിനാൽ വിദേശവിമാനങ്ങൾ സർവിസ് ആരംഭിക്കുന്നത് നീണ്ടു. ടെർമിനൽ ഒന്നിലെ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കി കൂടുതൽ സൗകര്യങ്ങളോടെയാണ് ജൂൺ ഒന്നിന് വിമാനത്താവളം വീണ്ടും തുറക്കുന്നത്.
വിദേശവിമാനങ്ങൾ കുവൈത്തിൽ എത്തിതുടങ്ങുകയും നിരവധി പേർ യാത്രക്ക് ഒരുങ്ങുകയും ചെയ്തഘട്ടത്തിലാണ് ബുധനാഴ്ച വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ സ്കൂൾ അവധിക്കും മറ്റുമായി നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്ത പ്രവാസികളടക്കമുള്ളവരുടെ യാത്ര അനിശ്ചിതത്വയിലായി. ബുധനാഴ്ചയിലെ വിമാനങ്ങൾ റദ്ദാക്കുകയും തുടർ ദിവസങ്ങളിലെ യാത്ര അനിശ്ചിതത്വത്തിലാകുകയും ചെയ്തു.
മറ്റു ടെർമിനലുകളിൽ നിന്ന് ജസീറ, കുവൈത്ത് എയർവേസ് എന്നിവ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്കും, എല്ലാ വിമാനത്താവളങ്ങളിലേക്കും ഇവയുടെ സർവീസുകൾ ഇല്ലാത്തതും മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
ടെർമിനൽ ഒന്നിൽ നിന്നുള്ള ഈ മാസം ആദ്യ ആഴ്ചകളിലെ ഷെഡ്യുളുകൾ പല വിമാന കമ്പനികളും റദ്ദാക്കിയിട്ടുമുണ്ട്. വിമാനത്താവളം അറ്റകുറ്റകുറ്റപണികൾ പൂർത്തിയായി പൂർണ സജ്ജമായതിനു ശേഷമാകും ഇവിടെ നിന്ന് സർവിസുകൾ പുനരാരംഭിക്കുക. ടിക്കറ്റ് വിവരങ്ങൾ അറിയാനും, റീഷെഡ്യുൾ ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായും, ട്രാവൽ ഏജൻസികളുമായും ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.