കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മം പൂർത്തിയാക്കി കെ.ഐ.ജി ഹജ്ജ് സംഘം കുവൈത്തിൽ തിരിച്ചെത്തി. ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി പുറപ്പെട്ട സംഘം ചൊവ്വാഴ്ച രാത്രിയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. കെ.ഐ.ജി പ്രവർത്തരും ഹാജിമാരുടെ കുടുംബാഗങ്ങളും വിമാനത്താവളത്തിൽ പൂക്കൾ നൽകിയും പ്രാർത്ഥനയോടെയും സംഘത്തെ വരവേറ്റു. ഹജ്ജ് കർമ്മങ്ങൾ ഭംഗിയായി നിർവ്വഹിക്കാനായതിലും, ഒരുക്കിയിരുന്ന സൗകര്യങ്ങളിലും ഹാജിമാർ സന്തോഷവും സംതൃപ്തിയും അറിയിച്ചു.
43 പേരടങ്ങുന്ന സംഘത്തിലെ 31 പേരാണ് കുവൈത്തിൽ തിരിച്ചെത്തിയത്, ബാക്കിയുള്ളവർ കുടുംബാഗങ്ങളെ സന്ദർശിക്കാൻ ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയി. കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും മക്കയിൽ എത്തിച്ചേരാനും ഹജ്ജിന് ശേഷം നാട്ടിലേക്കോ കുവൈത്തിലേക്കോ തിരിച്ച് പോകാനും കഴിയുന്ന രീതിയിൽ യാത്ര ഷെഡൂൾ ചെയ്തിരുന്നതിനാൽ പലർക്കും നാട്ടിലുള്ള കുടുംബത്തെ ഹജ്ജിന് കൂടെ കൂട്ടാനും തിരിച്ച് വെക്കേഷനായി അവരോടൊപ്പം നാട്ടിലേക്ക് പോകാനും കഴിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്തു.
മക്കയിൽ ക്ലോക് ടവറിലും മദീനയിൽ ഹറമിന് സമീപത്തുള്ള മർക്കസിയ്യയിലെ പാരഡൈസിലും ഹജ്ജിനോടടുത്ത ഏതാനും ദിവസങ്ങൾ അസീസിയയിലെ ഹോട്ടലിലും ആണ് ഹാജിമാർക്ക് താമസം ഒരുക്കിയിരുന്നത്. കേരളത്തിൽ നിന്നുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ കേരള ഹജ്ജ് ഗ്രൂപ്പുമായി ചേർന്ന് കൊണ്ടാണ് സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. ഡോ. നഹാസ് മാള, ഫൈസൽ മഞ്ചേരി, റഫീഖ് റഹ്മാൻ മൂഴിക്കൽ, അബ്ദുൽ മജീദ് എന്നീ അമീറുമാരാണ് കേരളാ ഹജ്ജ് ഗ്രൂപ്പിൻ്റെയും കെ.ഐ.ജിയുടെയും കീഴിലുള്ള 234 പേരുള്ള ഹജ്ജ് സംഘത്തെ നയിച്ചത്.
അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -65051113.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.