കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിെൻറ വികസനത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി കർമ പദ്ധതി തയാറാക്കുന്നതായി മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ശുആല പറഞ്ഞു. ഭാവി വികസന പദ്ധതികളെ ബാധിക്കാത്ത രീതിയിലുള്ള ഘടന രൂപപ്പെടുത്താനാണ് മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കുന്നത്.
ജലീബ് വികസനം നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുന്നു. നേരത്തേയും വിവിധ സമിതികൾ രൂപവത്കരിച്ച് പഠനങ്ങൾ നടത്തിയതാണ്. മുനിസിപ്പൽ കൗൺസിലും നിരവധി തവണ വിഷയം ചർച്ച ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ച് എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നാലു ലക്ഷം വിദേശ തൊഴിലാളികർ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ, ഹസാവിയ ഉൾപ്പെടുന്ന വിശാലമായ ജലീബ് മേഖല. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ശൈഖ് ജാബിർ സ്റ്റേഡിയം, ശദാദിയ യൂനിവേഴ്സിറ്റി ഉൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കടുത്തുള്ള പ്രദേശം എന്നത് ജലീബിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതിെൻറയൊക്കെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുസ്ഥിരമായ വികസനമാണ് മേഖലയിൽ ലക്ഷ്യംവെക്കുന്നത്. മന്ത്രിസഭ ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുടെ അഭിപ്രായമാരാഞ്ഞിരുന്നു. നാലു ലക്ഷത്തോളം വരുന്ന വിദേശി സാന്നിധ്യമാണ് ജലീബ് വികസനത്തിന് പ്രധാന തടസ്സമായി വരുന്നത്. ഇവരെ ഒഴിപ്പിക്കണമെങ്കിൽ ആദ്യം വിശാലമായ ലേബർ സിറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കേണ്ടതുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.