ആക്ടിങ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ ദൈഹാനി ഇറാൻ അംബാസഡർ
മുഹമ്മദ് ടൗട്ടോഞ്ചിക്കൊപ്പം
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കുവൈത്തിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു കുവൈത്ത്. ഫെബ്രുവരി 28 ന് ഇറാൻ കുവൈറ്റ് പ്രദേശത്ത് ആക്രമണം ആരംഭിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് ഇറാൻ അംബാസഡർ മുഹമ്മദ് ടൗട്ടോഞ്ചിയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുന്നത്.
കുവൈത്തിനെതിരെ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ചു ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ ദൈഹാനി ഇറാൻ അംബാസഡർക്ക് ഒരു മെമ്മോ കൈമാറി. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തിന് ശേഷമാണ് നടപടി. വിമാനത്താവളം ഒരു സിവിലിയൻ സൗകര്യമാണെന്നും ഇറാൻ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടികാട്ടി. കുവൈത്തിന്റെ പരമാധികാരം, പ്രദേശിക സമഗ്രത, വ്യോമാതിർത്തി എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടപടി. അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ, നല്ല അയൽപക്ക തത്വങ്ങൾ എന്നിവയുടെ വ്യക്തമായ ലംഘനമായും ആക്രമണത്തെ കുവൈത്ത് സൂചിപ്പിച്ചു. ഇറാൻ നടപടിയെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായും ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള കുവൈത്തിന്റെ സമ്പൂർണ്ണവും അന്തർലീനവുമായ അവകാശത്തെ അടിവരയിട്ട്, ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ഇറാനെ പൂർണ ഉത്തരവാദിത്തം ഏൽപ്പിച്ചുകൊണ്ട്, ഈ ആക്രമണങ്ങൾ നിർത്താൻ ഇറാനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.