കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങിയത് സർക്കാറിന്റെ ഗുരുതര അനാസ്ഥയാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ- കല കുവൈത്ത്. പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയാണ് പെൻഷൻ വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യം വെളിവാക്കുന്നത്. മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായതിലൂടെ നിരവധി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.
ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം സർക്കാർ നിറവേറ്റണം. പ്രവാസികളുടെ വിയർപ്പിൽ പടുത്തുയർത്തപ്പെട്ട കേരളത്തിന്റെ വികസന ചരിത്രം വിസ്മരിച്ചു അവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല.
പ്രവാസികൾ നാടിന് സംഭാവന നൽകേണ്ടവർ മാത്രമാണെന്നും അവരുടെ ക്ഷേമം സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നുമുള്ള തെറ്റായ സന്ദേശമാണ് നിലവിലെ സാഹചര്യം നൽകുന്നത്. ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി അനുവദിച്ച് പെൻഷൻ ഉടൻ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കല പ്രസിഡന്റ് അൻസാരി കടക്കൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.