കുവൈത്ത് സിറ്റി: ഇറാൻ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. തുടർച്ചയായതും ആവർത്തിച്ചുള്ളതുമായ ആക്രമണങ്ങൾ ഇറാന്റെ ശത്രുതാപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
കുവൈത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ഗുരുതരമായ ലംഘനമാണ് ഇറാൻ നടപടി. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിത്. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണ്.
ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ പിരിമുറുക്കവും അസ്ഥിരതയും വർധിപ്പിക്കും. പ്രാദേശിക സമാധാനത്തിനും സുരക്ഷക്ക് ഇത് ഭീഷണി സൃഷ്ടിക്കും. സംഘർഷം ലഘൂകരിക്കാനും സമാധാനപരമായ പരിഹാരത്തിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള എല്ലാ അവകാശങ്ങളും കുവൈത്തിന് ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കുവൈത്തിനുനേരെ വീണ്ടും ആക്രമണം ഉണ്ടായത്. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ശത്രുതാപരമായ വസ്തുക്കളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടനങ്ങൾ ആകാശത്തുവെച്ച് ഇവയെ തടഞ്ഞതിനെത്തുടർന്നുണ്ടായതാണെന്ന് ജനറൽ സ്റ്റാഫ് വ്യക്തമാക്കി. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.