കുവൈത്തിലെ ഇറാൻ ആക്രമണം: ലക്ഷ്യമിട്ടത് സർക്കാർ കേന്ദ്രവും സുപ്രധാന സൗകര്യങ്ങളും

കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിൽ ഇറാൻ ലക്ഷ്യമിട്ടത് വടക്കൻ കുവൈത്തിലെ ഒരു സർക്കാർ കേന്ദ്രവും ബുബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളും ഉൾപ്പെടെ നിരവധി സുപ്രധാന കേന്ദ്രങ്ങൾ. പുലർച്ചെ മുതൽ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകളെ സായുധ സേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ അത്‌വാൻ അറിയിച്ചു.

ആക്രമണങ്ങൾ പ്രതിരോധിച്ചതിനിടെ അവശിഷ്ടങ്ങൾ വീണ് ഭൗതികനാശമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ നടപടിയെ ‘ക്രിമിനൽ ആക്രമണം’ എന്നു വിശേഷിപ്പിച്ച അൽ അത്‌വാൻ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ജാഗ്രത തുടരുന്നതായി വ്യക്തമാക്കി.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും തങ്ങളുടെ ചുമതലകൾ ഉയർന്ന കാര്യക്ഷമതയോടെ നിർവഹിക്കുമെന്നും സായുധ സേന ഉറപ്പുനൽകി.

ഇന്ന് രാവിലെ രാജ്യത്തെ ലക്ഷ്യമിട്ട മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചതായി കുവൈത്ത് കരസേനാ ജനറൽ സ്റ്റാഫ് നേരത്തെ അറിയിച്ചിരുന്നു. സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ പ്രതിരോധ നടപടികളുടെ ഫലമാണെന്നും വ്യക്തമാക്കി. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് സൈന്യം ഉണർത്തി.

ഇടവേളക്കുശേഷം എതാനും ദിവസങ്ങളായി കുവൈത്തിനു നേരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച ചൈനീസ് കമ്പനി കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു നേപ്പാളി തൊഴിലാളി ​കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.

Tags:    
News Summary - കുവൈത്ത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.