കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയിരുന്ന ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിലെത്തിച്ചു. ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ആർ.ഇ.ജി ലേണിംഗ് സെൻറർ, ജസീറ എയർവേസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.
യാത്രാ പ്രതിസന്ധി മൂലം തിരികെ വരാൻ സാധിക്കാതിരുന്ന നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം പേരാണ് ആദ്യ ബാച്ച് യാത്രക്കാർ. കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് ഇവരെ കുവൈത്തിലെത്തിച്ചത്. വാർഷിക അവധിക്കായി നാട്ടിലായിരുന്ന നിരവധി ആളുകളുടെ അവധി കാലാവധി അവസാനിക്കുകയും, ജോലിയിൽ തിരിച്ചുചേരേണ്ട സമയം അതിക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇൻഫോകിൻ്റെ ഇടപെടൽ വലിയ ആശ്വാസമായെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.
ഇൻഫോക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അംഗങ്ങളുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കൂടെ എപ്പോഴും ഉണ്ടാവുമെന്നും, അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇൻഫോകിൻ്റെ അടുത്ത വിമാന സർവീസ് മാർച്ച് 27ന് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.