കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ-ഗാർഹിക തൊഴിൽ മേഖലകളില റിക്രൂട്ട്മെൻറ് നടത്തുന്നതിനാണ് നോർക്ക റൂട്ട്സ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി. പ്രവാസി മലയാളികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തൊഴിൽ ഉറപ്പാക്കാനും പ്രധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നോർക്കയുടെ സേവനങ്ങൾ പ്രവാസികളിൽ എത്തിക്കുന്നതിനൊപ്പം കൂടുതൽ പേർക്ക് സുരക്ഷിതമായ രീതിയിൽ തൊഴിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. രണ്ടു ദിവസമായി കുവൈത്തിൽ നടത്തിയ സന്ദർശനത്തിൽ വിവിധ സ്ഥാപനങ്ങളുമായി ചർച്ച നടത്തി.
ആരോഗ്യമേഖലയിൽ കുവൈത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ റോയൽ ഹയാത്തുമായി ധാരണപ്പത്രം ഒപ്പുവെച്ചു. ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം കാമ്പയിനിനായി കേരളത്തിലേക്ക് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നോർക്ക റൂട്ട്സുമായി കരാറുള്ള കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ നിയന്ത്രിത കമ്പനിയായ അൽ ദുറയാണ് കേരളത്തിൽ കാമ്പയിനിന് എത്തുക. അൽ ദുറ കമ്പനി ജനറൽ മാനേജർ മുഹമ്മദ് സാലിം അൽ ആദിലുമായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്ട്മെൻറ് മാനേജർ അജിത് കൊളാശേരി എന്നിവർ ചർച്ച നടത്തിയിരുന്നു. നിലവിൽ കുവൈത്ത് 500 ഗാർഹിക തൊഴിലാളികളെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 17 പേർ കുവൈത്തിലേക്ക് എത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. പത്തുപേർ കൂടി ഉടൻ എത്തുമെന്നും നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.
ഗാർഹിക മേഖലക്കൊപ്പം ആരോഗ്യരംഗത്തും തൊഴിൽ അവസരമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പുവെക്കാൻ ശ്രമം ആരംഭിച്ചത്. കുവൈത്തിലെ റോയൽ ഹയാത്തുമായി ധാരണപത്രം ഒപ്പുവെക്കാനായത് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ എല്ലാം നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെൻറിനാണ് ശ്രമമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ സ്ഥാപന അധികൃതർക്കൊപ്പം ഇന്ത്യൻ അംബാസഡർ കെ. ജീവസാഗറുമായും ചർച്ച നടത്തി. നഴ്സ് നിയമനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രമാകണമെന്നാണ് കുവൈത്ത് അധികൃതരുടെ താൽപര്യമെന്ന് അംബാസഡർ പറഞ്ഞു.
വിദേശത്ത് നിയമപ്രശ്നങ്ങളിൽ കുടുങ്ങുന്ന മലയാളികളെ സഹായിക്കാനുള്ള പ്രവാസി നിയമ സഹായസെൽ ഒരു മാസത്തിനകം പ്രവർത്തിക്കും.
എല്ലാ ജി.സി.സി രാജ്യങ്ങളിലും നിയമസഹായ സെൽ ഉണ്ടാകും. യു.എ.ഇക്ക് പുറമെ കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ യോഗ്യത സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുള്ള അനുമതിയും നോർക്ക റൂട്ട്സിന് ലഭിച്ചിട്ടുണ്ട്. വിവിധ ജീവകാരുണ്യ, സേവന പദ്ധതികളും നോർക്ക റൂട്ട്സ് നടപ്പാക്കുന്നുണ്ട്. പ്രവാസികൾക്ക് ചികിത്സക്കും മറ്റുമുള്ള സഹായമാണ് നൽകുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ സംരംഭകരാക്കാനുള്ള പദ്ധതിയും നോർക്ക റൂട്ട്സ് നടപ്പാക്കുന്നുണ്ടെന്ന് ഹരികൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.