കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇൻറർകണക്ഷൻ വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. പദ്ധതിയുടെ 75 ശതമാനം ഇതിനകം പൂർത്തിയായതായും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് (കെ.എഫ്.എ.ഇ.ഡി) വ്യക്തമാക്കി. ജി.സി.സി അംഗരാജ്യങ്ങളിൽ ആവശ്യമായ വൈദ്യുതി കരുതൽ കുറക്കുക, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത കവറേജ് നൽകുക, മിച്ചത്തിൽ നിന്ന് പ്രയോജനം നേടുക, വൈദ്യുതോർജ ഉൽപാദനച്ചെലവ് കുറക്കുക എന്നിവ ലക്ഷ്യംവെച്ചുള്ള പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഇത്. ഗൾഫ് സഹകരണ കൗൺസിൽ ഇൻറർകണക്ഷൻ അതോരിറ്റിയുടെ (ജി.സി.സി.ഐ.എ) ശൃംഖലയെ കുവൈത്തിലേക്ക് നാല് വോൾട്ടേജ് സർക്യൂട്ടുകളിലൂടെ (400 കിലോവോൾട്ട്) ബന്ധിപ്പിക്കും. വഫ്ര സ്റ്റേഷൻ ഗൾഫ് ഇൻറർകണക്ഷൻ വിപുലീകരണ പദ്ധതികളുടെ പ്രധാന ഭാഗമാകും. മൊത്തം 270 മില്യൺ ഡോളറാണ് ചെലവ്.
കുവൈത്താണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. പദ്ധതി പൂർണതയിലെത്തുന്നതോടെ കുവൈത്തിലെ വൈദ്യുതി ശൃംഖലയുടെ പിന്തുണ ശേഷി ഏകദേശം 3,500 മെഗാവാട്ടായി ഉയർത്തും. കുവൈത്തുമായുള്ള ഈ പദ്ധതി എല്ലായ്പ്പോഴും വൈദ്യുതോർജത്തിന്റെ തുടർച്ചയായ സുസ്ഥിരത ഉറപ്പാക്കുമെന്ന് കെ.എഫ്.എ.ഇ.ഡി ചൂണ്ടിക്കാണിച്ചു. ഗൾഫ് രാജ്യങ്ങളിൽ സുസ്ഥിരമായ രീതിയിൽ ഊർജത്തെ പിന്തുണക്കുകയും ഊർജ ഉൽപ്പാദനച്ചെലവ് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി.സി.സി അംഗീകരിച്ച ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഗൾഫ് ഇലക്ട്രിക്കൽ ഇൻറർകണക്ഷൻ പദ്ധതി. ഇൻറർകണക്ഷൻ പ്രോക്ട് സൃഷ്ടിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 2001ലാണ് ഗൾഫ് സഹകരണ കൗൺസിൽ ഇൻറർകണക്ഷൻ അതോറിറ്റി സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.