ഗൾഫ് കപ്പിന് ഒരുങ്ങുന്ന കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ഈ മാസം കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള പരിശീലന സ്റ്റേഡിയങ്ങൾ ഒരുങ്ങി. സ്റ്റേഡിയങ്ങളിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ (എ.ജി.സി.എഫ്.എഫ്) അംഗം താരിഖ് അൽ കന്ദരി പറഞ്ഞു. ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെയാണ് ടൂർണമെന്റ്. ഇതിന്റെ ദിവസങ്ങൾക്കു മുമ്പ് പങ്കെടുക്കുന്ന ടീമുകൾ കുവൈത്തിലെത്തും.
മത്സരം നടക്കുന്ന ജാബിർ സ്റ്റേഡിയം ചാമ്പ്യൻഷിപ്പിന് പൂർണ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളും ഇവിടെ നടക്കുമെന്നും ടൂർണമെന്റിന്റെ ഉന്നത സംഘാടക സമിതി അംഗം കൂടിയായ അൽ കന്ദരി പറഞ്ഞു. യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത ആധുനിക സ്റ്റേഡിയങ്ങളിൽ ഒന്നാണ് ജാബിർ സ്റ്റേഡിയമെന്നും അദ്ദേഹം വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിനായി സുരക്ഷ, ഗതാഗതം, അടിയന്തര പദ്ധതികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
മറ്റു പരിശീലന സ്റ്റേഡിയങ്ങളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
കുവൈത്ത് ടീമിന് സാൽമിയ ക്ലബിലെ താമർ സ്റ്റേഡിയത്തിലും മറ്റു ടീമുകൾക്ക് സമീപ സ്റ്റേഡിയങ്ങളിലും പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടവേളക്കുശേഷം കുവൈത്തിൽ തിരികെയെത്തുന്ന ചാമ്പ്യൻഷിപ്പിനെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കുവൈത്ത്.
കുവൈത്ത്, ഖത്തർ, യു.എ.ഇ, ഒമാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിങ്ങനെ എട്ടു ടീമുകളാണ് ഗൾഫ് കപ്പിൽ മാറ്റുരക്കുന്നത്. ഇറാഖാണ് നിലവിലെ ചാംമ്പ്യന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.