കുവൈത്ത് സിറ്റി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ വെളിച്ചത്തിൽ ആഗോള ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെക്കുറിച്ച ആശങ്കകൾ പങ്കുവെച്ച് ഭക്ഷ്യ-കാർഷിക സംഘടന (എഫ്.എ.ഒ) അംഗരാജ്യങ്ങളുടെ യോഗം. റോം ആസ്ഥാനമായുള്ള എഫ്.എ.ഒ യോഗത്തിൽ കുവൈത്തും തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയെ കുറിച്ച കാര്യങ്ങൾ ഗൗരവ ചർച്ചയായി. കോവിഡ് മഹാമാരിക്ക് ശേഷവും റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിലും നിർണായകഘട്ടത്തിലാണ് ഈ ചർച്ചയെന്ന് ഭക്ഷ്യ വിതരണത്തിലെ ആഗോള അസമത്വം ഉയർത്തിക്കാട്ടി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
വിവിധ രാജ്യങ്ങൾ ആഗോള ഭക്ഷ്യസുരക്ഷാവെല്ലുവിളിയെ നേരിടുന്നതിനുള്ള തങ്ങളുടെ തന്ത്രങ്ങൾ പുനർരൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ പദ്ധതികളുടെ നെടുംതൂണായി കാർഷികനിക്ഷേപങ്ങളെ കാണാമെന്നും യു.എൻ മേധാവി കൂട്ടച്ചേർത്തു. ആഗോളപ്രതിസന്ധികൾ വർധിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ഏകദേശം 828 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നതായി ഭക്ഷ്യസുരക്ഷാസമിതിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് എഫ്.എ.ഒ ഡയറക്ടർ ജനറൽ ക്യൂ യു ഡോങ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാശ്രമങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും പദ്ധതികളും സമിതി ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.