കുവൈത്ത് സിറ്റി: ഖത്തറിന് പൂർണ ഐക്യദാർഢ്യവും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി മന്ത്രിസഭ കൗൺസിൽ. ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അസാധാരണ യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ അധ്യക്ഷതവഹിച്ചു.
ഖത്തറിനെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യോഗത്തിൽ പങ്കെടുത്തു. ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. സൂക്ഷ്മതയോടെ പ്രതികരിക്കുമെന്നും, നല്ല അയൽബന്ധം, പ്രാദേശിക സുരക്ഷ തുടങ്ങിയ നയങ്ങൾ സുതാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം, മേഖലയിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്തു. ഖത്തറിന് പൂർണ പിന്തുണ നൽകുന്നതായും അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെ അപലപിക്കുന്നതായും ജി.സി.സി വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
ഖത്തറിന്റെ സുരക്ഷ ജി.സി.സി സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടി. ഇസ്രായേലും ഇറാനും പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ മന്ത്രിമാർ സ്വാഗതംചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് ഈ ഘട്ടം ഉപയോഗപ്പെടുത്താനും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.