ജി.സി.സി അംബാസഡർമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ അംബാസഡർമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വികസനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ന്യൂഡൽഹിയിലെ കുവൈത്ത് എംബസി അറിയിച്ചു.
ജി.സി.സി, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ, ആക്രമണങ്ങൾ തടയേണ്ടതിന്റെയും ഊർജ്ജ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത കൂടികാഴ്ചയിൽ ചർച്ച ചെയ്തു. സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര ജലപാതകൾക്കും സംരക്ഷണം നൽകുന്നതും സൂചിപ്പിച്ചു.
ഐക്യരാഷ്ട്രസഭ രക്ഷാ കൗൺസിൽ പ്രമേയത്തിനുള്ള പിന്തുണ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകൾക്കും, പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും അംബാസഡർമാർ നന്ദി പ്രകടിപ്പിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന യോഗം തുടർച്ചയായ ഏകോപനത്തെയും ദീർഘകാല പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു എന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷെമാലി പറഞ്ഞു.
സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും അടിസ്ഥാന സൗകര്യങ്ങളും ജലപാതകളും സംരക്ഷിക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനും സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഓർമിപ്പിച്ചു. ജി.സി.സി സുരക്ഷ അവിഭാജ്യമാണെന്ന് വ്യക്തമാക്കിയ അൽ ഷെമാലി ഒരു അംഗരാജ്യത്തിനു നേരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുമെന്നും പ്രാദേശിക ഭീഷണികളെ നേരിടാൻ ഏകീകൃത ശ്രമങ്ങൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.