കുവൈത്ത് സിറ്റി: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കുവൈത്ത്, ഖത്തറിനോട് പൂർണ ഐക്യദാർഢ്യവും സഹതാപവും അറിയിച്ചു. ഖത്തർ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനവും സഹതാപവും അറിയിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഈ പ്രയാസകരമായ സമയത്ത് ഖത്തറിന് പൂർണ പിന്തുണ അറിയിക്കുന്നതായും കുവൈത്ത് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10.45 ഓടെയാണ് ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ സ്ഫോടനം നടന്നത്. അപകടത്തിൽ ഇന്ത്യക്കാരടക്കം 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. 18 പേരെ കാണാതായിട്ടുണ്ട്.
ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രവർത്തനത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഭീഷണിയാകുന്ന വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.