കുവൈത്ത് സിറ്റി: ഷുവൈഖ് ബീച്ചിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി എൻവയൺമെന്റ് പബ്ലിക്ക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സമീറ അൽ കന്ദരി പറഞ്ഞു. വർഷം തോറും ആവർത്തിക്കുന്ന പ്രതിഭാസമാണിത്. ഇതിന്റെ കാരണം കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനകള്‍ നടന്നുവരികയാണ്. ബന്ധപ്പെട്ട വകുപ്പുകൾ സാമ്പിളുകൾ ശേഖരിച്ചതായും കൂടുതല്‍ പരിശോധനകള്‍ക്കായി ജലത്തിന്റെ ഗുണനിലവാര വിശകലനം നടത്തുന്നതായും അൽ കന്ദരി പറഞ്ഞു. തീരത്തെ പാരിസ്ഥിതിക അവസ്ഥകൾ തുടർച്ചയായി പരിശോധിക്കും. സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനുള്ള റീജനൽ ഓർഗനൈസേഷനുമായും സയന്റിഫിക് സെന്ററുമായും സഹകരിച്ച് റിമോട്ട് സെൻസിങ്ങിലൂടെ നിരീക്ഷണം തുടരുന്നതായും സമീറ അൽ കന്ദരി പറഞ്ഞു.
ഷുവൈഖിലെ അൽ സലാം ബീച്ച് മുതൽ ദോഹ വരെയുള്ള ബീച്ചുകളിലാണ് കഴിഞ്ഞ ദിവസം നൂറുക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പരിസ്ഥിതി പൊതു അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തീരപ്രദേശം വൃത്തിയാക്കാനും ചത്ത മത്സ്യങ്ങളെ നീക്കം ചെയ്യാനും ശ്രമം നടക്കുന്നതായി ജനറൽ അതോറിറ്റി ഫോർ അഗ്രികൾചർ ഡെപ്യൂട്ടി ഡയറക്ടർ മർസൂഖ് അൽ അസ്മി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വേലിയേറ്റവും പാരിസ്ഥിതിക പ്രശ്നങ്ങളും സമുദ്രജലത്തിന്റെ ഗുണനിലവാരം കുറയുന്നതുമാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.