കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരുവർഷത്തേക്ക് മാത്രമായി ചുരുക്കി. നിലവിൽ മൂന്നു വർഷമായിരുന്നു കാലാവധി. പുതിയ നിയമം വന്നതോടെ ഓരോ വർഷവും ലൈസൻസ് പുതുക്കേണ്ടിവരും. ദീർഘകാലത്തേക്ക് ലൈസൻസ് എടുക്കുന്നവർ തൊഴിൽ മാറിയാലും ലൈസൻസ് റദ്ദാക്കാത്തതിനെ തുടർന്നാണ് നടപടി.
മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം വഴി ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കാമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. പുതുക്കിയ ലൈസൻസ് ഓട്ടോമേറ്റഡ് വെൻഡിങ് മെഷീനുകൾ വഴി പ്രിൻറ് ചെയ്തെടുക്കാം. ലൈസൻസ് അപേക്ഷയോടൊപ്പം സിവിൽ ഐഡി കോപ്പി, നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ചതിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണം.
2015വരെ രാജ്യത്ത് 10 വർഷത്തേക്കായിരുന്നു ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത്. പിന്നീടത് ഒരുവർഷത്തേക്കായി ചുരുക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നു വർഷത്തേക്കാക്കുകയുമായിരുന്നു.പ്രവാസികൾക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം. എന്നാൽ പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി അധികൃതർ ലൈസൻസ് റദ്ധാക്കുന്നുണ്ട്.
ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ റദ്ദാക്കിയത്. രണ്ടു ലക്ഷം ലൈസൻസുകൾ ഇത്തരത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്.
ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകളിൽ സൂക്ഷ്മ പരിശോധന ആരംഭിച്ചിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ ഇത്തരക്കാരെ നാടുകടത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
അതേസമയം, പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയാറാക്കുന്നതായും റിപ്പോർട്ടുണ്ട്.ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കൽ, പ്രത്യേക തൊഴിലുകൾക്ക് മാത്രം ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക എന്നിവയാണ് പുതിയ വ്യവസ്ഥയിൽ പ്രധാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.