കുവൈത്ത് സിറ്റി: ഒരു വർഷത്തിനിടെ 1934 പേരെ ലഹരിമുക്ത ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി. ഇതിൽ 1619 പേർ കുവൈത്തികളും 315 പേർ വിദേശികളുമാണ്. കുവൈത്തികളിൽ 1529 പേർ പുരുഷന്മാരും 90 പേർ വനിതകളുമാണ്. വിദേശികളിൽ 304 പുരുഷന്മാരും 11 സ്ത്രീകളുമാണുള്ളത്.
ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയും പരിചരണവും സൗകര്യങ്ങളുമാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മയക്കുമരുന്ന് വിമുക്തി ചികിത്സ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഹെറോയിന് അടിമപ്പെട്ടവർക്കുള്ള ബദൽ ചികിത്സാരീതിയായ 'സബോക്സോൺ' ആരംഭിച്ച ഗൾഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈത്ത് എന്നും മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്. മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിന് മുമ്പ് പിടികൂടുക ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പ്രത്യേക ജാഗ്രത ഫലം ചെയ്യുന്നു. യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.