കുവൈത്ത് സിറ്റി: ഒമ്പതുമാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾ പരാതിയുമായി എംബസിയിലെത്തി. സുബ്ഹാനിലെ ബയാൻ നാഷനൽ കമ്പനിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ തസ്തികയിൽ ജോലിയെടുക്കുന്നവരാണ് ദുരിതത്തിലായത്. രേഖാമൂലം ബയാൻ നാഷനൽ കമ്പനി തൊഴിലാളികളായ ഇവർ ജോലി ചെയ്യുന്നത് സഹോദര സ്ഥാപനമായ കെ.സി.സിയിലാണ്. രണ്ടു കമ്പനികളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. 10 മലയാളികളടക്കം അമ്പതോളം തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. മൂന്നുവർഷം മുമ്പ് വന്ന ഇവർ ഒരു വർഷമായി ഇഖാമയില്ലാതെയാണ് പണിയെടുക്കുന്നത്. ഇതുകൊണ്ടുതന്നെ പുറത്തിറങ്ങുന്നത് ഭയപ്പാടോടെയാണ്. കമ്പനിയുടെ ഫഹാഹീൽ, മിന അബ്ദുല്ല ക്യാമ്പുകളിലാണ് താമസം. മിന അബ്ദുല്ല ക്യാമ്പിലുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. ഫഹാഹീൽ ക്യാമ്പിലുള്ളവർ സന്നദ്ധ സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിക്കുന്നത്. ആറുമാസം മുമ്പ് എംബസിയിൽ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നോർക്കയിൽ പരാതി അയച്ചപ്പോൾ എംബസിയിലേക്ക് കത്തുനൽകുകയാണ് ചെയ്തത്. ഇതുകൊണ്ടും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം എംബസിയിൽ കൂട്ടമായി പരാതി നൽകാൻ തീരുമാനിച്ചെങ്കിലും വണ്ടിക്കൂലിയില്ലാത്തതിനാൽ ഒരു വിഭാഗത്തിന് താമസസ്ഥലത്ത് കഴിയേണ്ടിവന്നു. നാട്ടിലെ ട്രാവൽസ് വഴി 70,000 രൂപ കമീഷൻ നൽകിയാണ് ഇവർ കുവൈത്തിലെത്തിയത്. ഏജൻസി കൈയൊഴിയുകയാണ്. ബയാൻ, ഖറാഫി നാഷനൽ, മിഷ്രിഫ് എന്നിവയടക്കം നാലു കമ്പനികളിലെ തൊഴിൽ പ്രശ്നത്തിൽ എംബസി ഇടപെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി അടുത്ത മാസം കുവൈത്തിലെത്തുേമ്പാൾ ഉന്നതതലത്തിൽ ചർച്ച ചെയ്യുമെന്നുമാണ് അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞത്. ഇതിലാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.