പിടികൂടിയ ലഹരിവസ്തുക്കൾ മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വൻ ലഹരിവേട്ട. പൊലീസ് നടത്തിയ പരിശോധനയിൽ 1.2 മില്യൺ ക്യാപ്റ്റഗൺ ഗുളിക, 250 കിലോ ഹഷീഷ്, 104 കിലോ ഷാബു എന്നിവ പിടിച്ചെടുത്തു. ഇവ രാജ്യത്തേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടൽമാർഗം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 250 കിലോ ഹഷീഷ് പിടികൂടിയത്.
പിടികൂടിയ ലഹരിവസ്തുക്കൾ
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിലും നിർദേശങ്ങളും അനുസരിച്ചായിരുന്നു പരിശോധന. ലഹരി പദാർഥങ്ങൾ പുതിയ രീതികളിലൂടെയാണ് രാജ്യത്തേക്ക് എത്തിക്കുന്നതെന്നും ലഹരി സംഘത്തെ നേരിടാൻ കൂടുതൽ ജാഗ്രതയും പരിശ്രമവും അനിവാര്യമാണെന്നും ശൈഖ് തലാൽ ഉണർത്തി. ലഹരികടത്തിനെ ശക്തമായി നേരിടും. ആഭ്യന്തര മന്ത്രാലയവും അതിന്റെ ഫീൽഡ്, ബോധവത്കരണ മേഖലകളും, വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ലഹരി തുടച്ചുനീക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (ജി.എ.ഡി.സി) നടത്തിയ ശ്രമങ്ങൾക്ക് മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ (ജി.എ.സി.ജി) ജനറൽ അഡ്മിനിസ്ട്രേഷനും കള്ളക്കടത്തുകാർക്കും മയക്കുമരുന്നുകടത്തുകാർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായും ശൈഖ് തലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.