കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ സമാധാനവും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിനായി, എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചൈന. സാധാരണക്കാരെയും സൈനികേതര കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യക്തമാക്കി.
കുവൈത്തിലെ ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു മാവോ നിംഗ്. ആക്രമണത്തിൽ ചൈനീസ് പൗരന്മാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് ശേഷം, ജാഗ്രത വർധിപ്പിക്കാനും സുരക്ഷാ നടപടികൾ ശക്തമാക്കാനും കുവൈത്തിലെ ചൈനീസ് എംബസി തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചതായും അവർ കൂട്ടിച്ചേർത്തു.
കുവൈത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈനീസ് എംബസി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണ്. നയതന്ത്ര മാർഗങ്ങളിലൂടെ പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മാവോ, സാധാരണക്കാരുടെ സുരക്ഷയും സൈനികേതര കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന ചൈനയുടെ നിലപാടും ആവർത്തിച്ചു.
കഴിഞ്ഞ ദിവസമാണ് വടക്കൻ കുവൈത്തിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ചൈനീസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നേപ്പാളി ഡ്രൈവർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കമ്പനിയുടെ സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.