കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, കോവിഡ് വാക്സിൻ നൽകുന്നതിന് നിശ്ചയിച്ച മുൻഗണനാക്രമത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്തുവരാത്തതിനാലുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്.സാധ്യമാവുന്ന ഏറ്റവും ആദ്യത്തിൽ വാക്സിൻ എത്തിക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയുമായും വാക്സിൻ പരീക്ഷണം നടത്തുന്ന വിവിധ കമ്പനികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നു.
ജനുവരിയോടെ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫൈസർ, മൊഡേണ, ഒാക്സ്ഫോർഡ് തുടങ്ങിയ വാക്സിനുകളാണ് ചർച്ചയിൽ മുന്നിലുള്ളത്. വാക്സിൻ എത്തിയാൽ വിതരണത്തിന് കുവൈത്ത് അധികൃതർ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യാ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽനിന്ന് ശേഖരിക്കുന്നു.
താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്. ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.