കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്ക് നൽകുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്ന വിദേശികളു ടെ യാത്രാചെലവ് കുവൈത്ത് സർക്കാർ വഹിക്കും. അനധികൃതമായി താമസിച്ചതിെൻറ പിഴ പൂർണമായി ഒഴിവാക്കിയാണ് ഏപ്രിൽ ഒന്നുമുതൽ 30 വരെ തിരിച്ചുപോവാൻ അനുമതി നൽകിയിട്ടുള്ളത്.
നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക് തിരിച്ചുവരു ന്നതിനും തടസമില്ല. നടപടികൾ പൂർത്തിയാക്കിയതുമുതൽ യാത്ര ദിവസം വരെ താമസിപ്പിക്കാൻ അധികൃതർ സംവിധാനം ഒരുക്കുന്നുണ്ട്. താമസ നിയമലംഘകരായ ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെ തീയതികളിലാണ് തിരിച്ചുപോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്.
പുരുഷന്മാർ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും (ഫർവാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122), സ്ത്രീകൾ ഫർവാനിയ ഗേൾസ് സ്‌കൂളിലും (ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവർത്തന സമയം.
ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഫിലിപ്പീൻസുകാർ, ഏപ്രിൽ ആറുമുതൽ 10 വരെ ഇൗജിപ്തുകാർ, 11 മുതൽ 15 വരെ ഇന്ത്യക്കാർ, 16 മുതൽ 20 വരെ ബംഗ്ലാദേശികൾ, 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്ന രീതിയിലാണ് നടപടിക്രമങ്ങൾക്ക് തീയതി നിശ്ചയിച്ചിട്ടുള്ളത്.
യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്മിനിസ്ട്രേഷനെ സമീപിച്ച് കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട് പരിഹാരം കണ്ടതിന് ശേഷമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവൂ.
കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ, കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കൾ, കുവൈത്തി വനിതകളുടെ വിദേശി ഭർത്താക്കമാരും അവരുടെ മക്കളും, കുവൈത്തികളിൽനിന്ന് വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത എന്നാൽ തങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്ന മക്കളുള്ള വിദേശവനിതകൾ, ഗാർഹിക തൊഴിലാളികൾ, 2020 മാർച്ച് ഒന്നിന് ശേഷം താമസനിയമം ലംഘിച്ചവർ എന്നിവർക്ക് പിഴ അടച്ച് താമസരേഖ ശരിയാക്കി ഇവിടെ തുടരാൻ അനുമതി നൽകുന്നുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.