കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ വിറ്റ ഷോപ്പ് വാണിജ്യവ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. കുവൈത്ത് സിറ്റിയിലെ ഷോപ്പിൽ വ്യാജ വാച്ചുകൾ, സ്ത്രീകളുടെ ഹാൻഡ്‌ബാഗുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാച്ചുകൾ, അനുബന്ധ ഉപകരണങ്ങൾ, സ്ത്രീകൾക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ 148 വ്യാജ വസ്തുക്കൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. ആവശ്യമായ ലൈസൻസുകൾ ഇല്ലാതെയായിരുന്നു ഇവയുടെ വിൽപ്പന.
ഇത് ഉപഭോക്തൃസംരക്ഷണ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം വാണിജ്യനിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. ഷോപ്പ് അടച്ചുപൂട്ടി കേസ് തുടർനടപടികൾക്കായി കമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും വ്യാജ വസ്തുക്കളുടെ വിൽപ്പന തടയുന്നതിനും എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടന്നുവരുന്നുണ്ട്. ഉപഭോക്തൃ അവകാശങ്ങളെ ലംഘിക്കുന്നതോ പ്രാദേശിക വിപണികളുടെ പ്രശസ്തിക്ക് ഹാനികരമാകുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.