കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ചികിത്സാ നിരക്ക് വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ സമിതി. താഴ്ന്ന വരുമാനക്കാരായ വിദേശി തൊഴിലാളികൾക്ക് താങ്ങാനാവുന്നതിനപ്പുറമാണ് പരിഷ്കരിച്ച ചികിത്സാ നിരക്കെന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മനുഷ്യാവകാശ സമിതി തീരുമാനം പുനഃപരിശോധിക്കാൻ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. വിദേശികളുടെ കീശ കാലിയാക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമിതി നിരക്ക് വർധന പ്രാബല്യത്തിലായ ഒക്ടോബർ ഒന്നിനെ ദുരന്തദിനം എന്നാണ് വിശേഷിപ്പിച്ചത്. ചികിത്സാ നിരക്കുകളിലെ വർധന സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുവരുത്തിയതായും ചികിത്സിക്കാൻ പണം ഇല്ലാത്തതിനാൽ ആണ് ആളുകൾ ആശുപത്രികളിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് വ്യക്തമാണെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. നിരക്ക് വർധിപ്പിച്ചതുകൊണ്ട് മന്ത്രാലയം ലക്ഷ്യമാക്കുന്നത് തിരക്ക് കുറക്കലായിരിക്കും.
എന്നാൽ, ഇതിെൻറ പ്രത്യാഘാതങ്ങളെ കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും സമിതി ഓർമിപ്പിച്ചു. ചികിത്സാ ചെലവ് ഭയന്ന് ആളുകൾ ആരോഗ്യസംരക്ഷണത്തിൽ വിമുഖത കാണിക്കുന്ന സ്ഥിതി മാനവികതയുടെ കേന്ദ്രമെന്നറിയപ്പെടുന്ന കുവൈത്തിനെ പോലൊരു രാജ്യത്ത് മാനുഷിക ദുരന്തങ്ങൾക്ക് കാരണമായേക്കുമെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു. ഗാർഹികത്തൊഴിലാളികളെ നിരക്കുവർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും 60 മുതൽ 100 ദീനാർ വരെ ശമ്പളം വാങ്ങുന്ന ശുചീകരണ ജോലിക്കാരും മറ്റും നിരക്ക് വർധനയുടെ പരിധിയിലാണ്. ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാനോ പരിശോധനകൾ നടത്താനോ ഇത്തരക്കാർക്ക് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. ആരോഗ്യ ഇൻഷുറൻസ് അടക്കുന്നതോടൊപ്പം ചികിത്സാനിരക്കുകൂടി ഈടാക്കുന്ന നടപടി ഇരട്ട പ്രഹരമാണ്. മതിയായ പഠനം നത്താതെയാണ് മന്ത്രാലയം നിരക്ക് വർധന നടപ്പാക്കിയതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.
വിദേശ ദന്തരോഗികൾക്ക് ഫീസ് വർധന ബാധകമാക്കണമെന്ന് ദന്ത ഡോക്ടർമാർ
കുവൈത്ത് സിറ്റി: വിദേശികളുടെ മെഡിക്കൽ ഫീസ് വർധനയിൽനിന്ന് ദന്തരോഗികളെ മാറ്റിനിർത്തിയ തീരുമാനത്തിനെതിരെ ദന്ത ഡോക്ടർമാർ. മറ്റ് സർക്കാർ ആശുപത്രികളിലേതുപോലെ തന്നെ ദന്താശുപത്രിയിലെത്തുന്ന വിദേശികൾക്കും ഫീസ് വർധന ബാധകമാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ദന്ത ചികിത്സാ മേഖലയിൽ ആധുനിക സജ്ജീകരണങ്ങളും സാമഗ്രികളും ഒരുക്കുന്നതിന് ഭാരിച്ച ചെലവ് വരുന്നുണ്ട്.
ദന്താശുപത്രികളിലെ ചില ചികിത്സകൾ സാധാരണ ആശുപത്രികളിലേതിനേക്കാൾ ചെലവേറിയതാകാറുമുണ്ട്. ഈ സാഹചര്യത്തിൽ ദന്തചികിത്സക്ക് വിദേശികളിൽനിന്ന് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന ഉത്തരവിൽ ന്യായമില്ല.
സൗജന്യമായതിനാൽ വിദേശികൾ കൂട്ടത്തോടെ സർക്കാർ ദന്താശുപത്രികളിലെത്തുന്നത് സ്വദേശികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനും തടസ്സമാകുന്നുണ്ട്. ഈ സാഹച്യത്തിൽ രാജ്യത്തിെൻറയും സ്വദേശികളുടെയും താൽപര്യം പരിഗണിച്ച് ഫീസ് വർധനയിൽ ദന്താശുപത്രികളെ കൂടി ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.