ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി സമ്മേളനം
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി പതിവ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമായി. ബുധനാഴ്ചയും തുടരുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ പരിഗണിക്കും. ശിക്ഷിക്കപ്പെട്ട തടവുകാരുടെ പുനരധിവാസം സംബന്ധിച്ച പുതിയ നിയമങ്ങൾക്ക് ചൊവ്വാഴ്ച അസംബ്ലി അംഗീകാരം നൽകി.
നിയമത്തിലെ ചില ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തു. 61 അംഗങ്ങൾ ഉൾപ്പെട്ട ഒരു സെഷനിൽ ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 49 എം.പിമാർ പ്രസക്തമായ ബില്ലുകൾ അംഗീകരിച്ചു.
12 പേർ എതിർത്തു. രണ്ടാം റൗണ്ടിൽ 48 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തി, 12 പേർ എതിർത്തപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പ്രാദേശിക ഏജന്റ് ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് ട്രേഡ് ആൻഡ് പബ്ലിക്ക് ടെൻഡർ നിയമത്തിലെ ഭേദഗതിക്കും അസംബ്ലി അംഗീകാരം നൽകി. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർമാൻ അദേൽ അൽ സറാവിയുടെ രാജി അംഗീകരിച്ചതായി ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൺ ചൊവ്വാഴ്ച അറിയിച്ചു.
ബുധനാഴ്ചയും തുടരുന്ന അസംബ്ലി സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ പരിഗണനയിലുണ്ട്. നിയമനത്തിന്റെ അടിസ്ഥാനം, ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സർക്കാർ രേഖകളും അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) സമർപ്പിച്ച റിപ്പോർട്ടും സമ്മേളനം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.