വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളും പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളും ഇരുവരും പങ്കുവെച്ചു.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ അഭിവാദ്യങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രി ഖത്തർ അമീറിനെ അറിയിച്ചു. ഖത്തർ അമീറിന് ആരോഗ്യവും സന്തോഷവും ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സൈനിക സംഘർഷങ്ങളും പ്രാദേശിക, അന്തർദേശീയ സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും അവലോകനം ചെയ്തു.
എല്ലാ തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള വഴികളും പങ്കുവെച്ചു. കുവൈത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ ഖത്തർ പ്രധാനമന്ത്രി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും നിലനിർത്താൻ കുവൈത്ത് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. പ്രത്യേകിച്ച് വെള്ളം, ഭക്ഷണം, ഊർജ സൗകര്യങ്ങൾ തുടങ്ങിയവയെ ലക്ഷ്യം വെക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ആഗോള ഊർജ സുരക്ഷ, സമുദ്രഗതാഗതം, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും മേഖലയുടെ സ്ഥിരത സംരക്ഷിക്കുന്നതിനും പ്രതിസന്ധി നിയന്ത്രിക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തുകയും സംയുക്ത ശ്രമങ്ങൾ ശക്തമാണമെന്നും ഖത്തർ പ്രധാനമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.