കുവൈത്ത് സിറ്റി: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. അവധിക്കാലത്തും ആഘോഷകാലങ്ങളിലും വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ഏറെക്കാലമായി പ്രവാസികൾ നേരിടുന്ന പ്രശ്നമാണ്. നിവേദനങ്ങളും പരാതികളുമായി ഏറെക്കാലമായി നടക്കുന്നുണ്ടെങ്കിലും പരിഹാരം നീളുന്നു.
ഈ വിഷയത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല അവലോകനയോഗം ചേർന്നത്. ഗൾഫ് മേഖലയിൽനിന്നും നാട്ടിലേക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത് എന്നാണ് സൂചന. ഇന്ത്യയിൽനിന്നുള്ള വിമാന കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽനിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കുമെന്ന് യോഗശേഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി വിമാന കമ്പനിയുമായി പ്രാഥമിക ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിനായി സിയാൽ എം.ഡി യേയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉൾപ്പടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുള്ള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിമാന കമ്പനികളിൽനിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നും അനുകൂല നടപടി ഉണ്ടാകുകയും കേരള സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോകുകയും ചെയ്താൽ പ്രവാസികൾക്ക് വലിയ ഗുണമായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
കേരളത്തിൽനിന്ന് ഗൾഫിലേക്ക് കപ്പൽ സർവിസ് പരിഗണിക്കുന്നതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതും പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ബേപ്പൂരിൽനിന്ന് യു.എ.ഇയിലേക്കാണ് കപ്പൽ പരിഗണിക്കുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ വിഷയവും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.