കുവൈത്ത് സിറ്റി: കുവൈത്തിനുനേരെ ഇറാനും അനുബന്ധ സായുധ സംഘങ്ങളും നടത്തുന്ന ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെ വെല്ലുവിളിയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ അവകാശവും ചൂണ്ടികാട്ടി.
ഇറാഖിലെ ബസ്രയിലെ കുവൈത്ത് കോൺസുലേറ്റ് ജനറലിനു നേരെ തുടരുന്ന ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. 1963 ലെ കോൺസുലാർ ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ ഇറാഖി സർക്കാർ നിറവേറ്റേണ്ടതിന്റെയും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയും ഉണർത്തി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ് മന്ത്രിസഭയിൽ വിവരിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാൻ സായുധ സേന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, ജോർഡൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. സൗദിക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിൽ സൗദിയുടെയും യു.എ.ഇയുടെയും കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും സൂചിപ്പിച്ചു. ഇത് ആഗോള ഊർജ്ജ വിതരണത്തിനും സമുദ്ര നാവിഗേഷനും നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രിസഭ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.