ചൂടിന് വിട: ഇനി ശരത്കാല കുളിര്
കുവൈത്ത് സിറ്റി: കനത്ത ചൂടിന് വിടനൽകി രാജ്യം ശരത്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ശരത്കാലത്തിന്റെ പ്രവേശനഘട്ടമായ'അൽ ജബ്ഹ’ സീസണ് തുടക്കമായി. രാത്രിയിൽ തണുപ്പും പകൽ മിതമായ താപനിലയും ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കുകയും ചെയ്യും.
13 ദിവസം നീണ്ടു നിൽക്കുന്ന ഈ ഘട്ടം സെപ്റ്റംബർ 18 വരെ തുടരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. തുടർന്ന് ‘അൽ സുഫ്രി' കാലയളവിലേക്ക് പ്രവേശിക്കും. 26 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഘട്ടം താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. മണൽക്കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആകാശം മഞ്ഞകലർന്ന നിറത്തിലായി മാറും.
ഈ സമയത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും. രാത്രിയിലും പുലർച്ചെയും ഉയർന്ന ആർദ്രതയും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ശൈത്യകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ഈ ഘട്ടത്തിലാണ് രാജ്യത്ത് ദേശാടന പക്ഷികൾ എത്തിത്തുടങ്ങുന്നതും.
ഈ മാസം അവസാനത്തോടെ മഴ എത്തുമെന്നും പ്രതീക്ഷിക്കുന്നു. കാലവസഥ മാറ്റത്തിന്റെ ഭാഗമായുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.