കുവൈത്ത് സിറ്റി: ജീവനക്കാരുടെ ഹാജറെടുക്കാൻ പഞ്ചിങ്ങിന് പകരം ജല വൈദ്യുതി മന്ത്രാലയം ഫേസ് സ്കാൻ പദ്ധതി നടപ്പാക്കുന്നു. മന്ത്രാലയത്തിലെ 150 ജീവനക്കാരിലാണ് ഇത് ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്. ഫലപ്രദമാണെന്ന് കണ്ടാല്‍ മന്ത്രാലയത്തിലെ 25,000ത്തിലേറെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഇനി പഞ്ചിങ്ങിന് പകരം മുഖം സ്കാൻ ചെയ്യുന്ന യന്ത്രം ഉപയോഗിക്കും. ജോലിക്കെത്തുന്ന ജീവനക്കാര്‍ പ്രത്യേക സ്കാനറിൽ മുഖം കാണിക്കണം. ഉപകരണം മുഖം തിരിച്ചറിഞ്ഞാൽ പച്ചനിറത്തിലുള്ള വെളിച്ചം തെളിയും. അതിനുശേഷം ഓഫിസില്‍ കയറാം. പുറത്തിറങ്ങുമ്പോഴും ഉപകരണത്തില്‍ മുഖം കാണിക്കണം. കഴിഞ്ഞ വർഷം എണ്ണ മന്ത്രാലയത്തിൽ ഫേസ് സ്കാൻ സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു.
ഘട്ടംഘട്ടമായി എല്ലാ സർക്കാർ വകുപ്പുകളിലും നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ഘട്ടത്തിൽതന്നെ സ്പർശനം മൂലം വൈറസ് പടരാതിരിക്കാൻ എണ്ണമന്ത്രാലയം ഹാജറെടുക്കലിന് ഫേസ് സ്കാനിങ് ഏർപ്പെടുത്തിയിരുന്നു.
ലളിതവും ഫലപ്രദവുമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രമാണ് സ്കാനിങ്ങിന് ആവശ്യമുള്ളത്. ഇടക്കിടെ ഡിവൈസ് അണുമുക്തമാക്കേണ്ട ആവശ്യവുമില്ല. എല്ലാ വകുപ്പിലും മുഖം സ്കാൻ ചെയ്യുന്ന സംവിധാനമൊരുക്കാൻ വിവിധ സർക്കാർ ഏജൻസികൾ തയാറെടുപ്പ് ആരംഭിച്ചതായാണ് വിവരം.
ഇൗ വർഷം വിവിധ മന്ത്രാലയങ്ങൾ ഇൗ സംവിധാനത്തിലേക്ക് മാറിയേക്കും. ഒാരോ തൊഴിലാളിയും കൃത്യസമയത്ത് ഒാഫിസിലെത്തുന്നുവെന്നും നിശ്ചിത സമയം വരെ ഡ്യൂട്ടിയിലുണ്ടെന്നും ഉറപ്പാക്കാനാണ് നേരത്തെ പഞ്ചിങ് ഏർപ്പെടുത്തിയത്. എന്നാൽ, പഞ്ചിങ്ങിൽ കൃത്രിമം കാണിച്ചതും യന്ത്രം കേടുവരുത്തിയതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചിങ്ങിനെതിരെ ചില ജീവനക്കാർ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
ഫേസ് സ്കാനിങ് കൂടുതൽ കൃത്യമായ വിവരം നൽകുമെന്നും കൃത്രിമത്തിനുള്ള സാധ്യത കുറക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. ഫേസ് സ്കാനർ സിവിൽ സർവിസ് കമീഷനുമായി ബന്ധിപ്പിച്ചേക്കും. അതോടെ ഹാജർ വിവരങ്ങൾ സിവിൽ സർവിസ് കമീഷനും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.