അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: അറബ് ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാഷ്ട്രത്തലവന്മാരും നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും തുടരുന്നു. ഉച്ചകോടിക്ക് മുന്നോടിയായുള്ള അറബ് വിദേശകാര്യമന്ത്രിമാരുടെ തയാറെടുപ്പ് യോഗം ശനിയാഴ്ച നടന്നു. യോഗത്തിൽ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ കുവൈത്ത് പ്രതിനിധി സംഘം തങ്ങളുടെ നിലപാടുകൾ അറിയിച്ചു. ഉച്ചകോടിയുടെ അജണ്ടകളും വിവിധ മേഖലകളിൽ സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രമേയങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അറബ് മന്ത്രിമാരും പ്രതിനിധികളും ചർച്ചചെയ്തു.
ഉച്ചകോടിക്കായി അൽജീരിയയിലെത്തിയ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇതിനകം നിരവധി കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനുമായി നടന്ന ചർച്ചയിൽ കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും, മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലുമുള്ള പുതിയ സംഭവ വികാസങ്ങളും ചർച്ചചെയ്തു.
ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലികിയുമായും ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദം ഇരുവരും പങ്കുവെച്ചു. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗൈത്തുമായും കുവൈത്ത് വിദേശകാര്യമന്ത്രി ചർച്ച നടത്തുകയുണ്ടായി.
നവംബർ ഒന്ന്, രണ്ട് തീയതികളിലായി അൽജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ മേഖലയുടെ പുരോഗതിയും, സുരക്ഷയും, ഐക്യവും സംബന്ധിച്ച അഭിപ്രായങ്ങൾ കുവൈത്ത് പങ്കുവെക്കും. ഫലസ്തീൻ പ്രതിസന്ധി ഉച്ചകോടിയിൽ പ്രധാന അജണ്ടയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഫ്രിക്ക, യൂറോപ് എന്നിവയുമായി അറബ് ലോകത്തിന്റെ വിവിധ തലങ്ങളിലുള്ള ബന്ധങ്ങളും ചർച്ചയാകും. അറബ് മേഖലയിലെ 21 രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.