കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിതവും പ്രവർത്തനത്തിന് പൂർണ്ണമായും തയാറാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ദുഐജ് അൽ ഉതൈബി. വിമാനത്താവള പ്രവർത്തനം പൂർണമായും പഴയരീതിയിലേക്കുള്ള തിരിച്ചുവരവ് അവലോകനത്തിലാണ്. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയായിക്കഴിഞ്ഞാൽ വൈകാതെ പ്രധാന ടെർമിനൽ വീണ്ടും തുറക്കും. പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്. വിമാന സർവീസുകൾ ക്രമേണ പുന:സ്ഥാപിക്കുന്നുണ്ട്. പൂർണ്ണ പ്രവർത്തന സ്ഥിരത ഉറപ്പാക്കുന്നതിന് ഏകോപനം തുടരും.
നിലവിലെ സുരക്ഷാ നടപടികൾ മുൻകരുതൽ നടപടികളുടെ ഭാഗമാണ്. പാർക്കിംഗ് ഏരിയകളിൽ നിന്ന് ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള യാത്രക്കാരുടെ സുഗമമായ നീക്കം നിലനിർത്തുന്നതിന് തുടർച്ചയായി നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
ആധുനിക റൺവേകൾ, നവീകരിച്ച റഡാർ സംവിധാനം, നൂതന വ്യോമ നാവിഗേഷൻ സാങ്കേതികവിദ്യകൾ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വികസിതമായ സിവിൽ ഏവിയേഷൻ ഹബ്ബുകളിൽ ഒന്നായി കുവൈത്ത് ക്രമാനുഗതമായി മുന്നേറുകയാണെന്ന് ദുഐജ് അൽ ഉതൈബി പറഞ്ഞു.
വിമാനത്താവളത്തിലെ കൺട്രോൾ ടവറിനുണ്ടായ നാശനഷ്ടങ്ങൾ ഓഡിയോ, വീഡിയോ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ചില റഡാറുകളും സാങ്കേതിക സംവിധാനങ്ങളും തകരാറിലായിരുന്നെങ്കിലും അവ റെക്കോർഡ് സമയത്ത് പുന:സ്ഥാപിച്ചു. അധികൃതരുടെ ദ്രുത പ്രതികരണത്തെയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ആഭ്യന്തര മന്ത്രാലയം, ജനറൽ ഫയർ ഫോഴ്‌സ്, കസ്റ്റംസ്, ദേശീയ വിമാനക്കമ്പനികൾ എന്നിവ തമ്മിലുള്ള ഏകോപനത്തെയും അൽ ഉതൈബി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.