യാത്രക്ക് കുവൈത്തിൽ KWT4X4IND കമ്യൂണിറ്റി ഫോറം നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ്
കുവൈത്ത് സിറ്റി: സാഹസിക യാത്രകളിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ മലയാളി സഞ്ചാരി ജി.എസ്. മണിക്കുട്ടൻ, മറ്റൊരു ചരിത്ര ദൗത്യത്തിന് കുവൈത്തിൽ നിന്ന് തുടക്കം കുറിച്ചു. കുവൈത്തിൽ നിന്ന് അമേരിക്കയിലെ അലാസ്ക വരെ റോഡ് മാർഗം 4x4 വാഹനത്തിൽ നടത്തുന്ന ലോകസഞ്ചാരത്തിന് തുടക്കമായി.
ഒറ്റ ലോകം, ഒറ്റ യാത്ര, ഒറ്റ ദൗത്യം: സമാധാനം. എന്ന സന്ദേശവും ‘കുവൈത്തിൽ നിന്ന് ലോകത്തിന് പ്രചോദനമേകാൻ’ എന്ന ആശയവും ഉയർത്തിയാണ് യാത്ര.
ഏകദേശം 600 ദിവസം നീളുന്ന യാത്രയിൽ 135-ലധികം രാജ്യങ്ങളിലൂടെ 2.5 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിക്കുകയാണ് ലക്ഷ്യം. വിവിധ ഭൂഖണ്ഡങ്ങളും വ്യത്യസ്ത കാലാവസ്ഥകളും ദുഷ്കരമായ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിർത്തികളും പിന്നിട്ട് അലാസ്കയിലെത്തുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
മണിക്കുട്ടന് കുവൈത്തിൽ KWT4X4IND കമ്മ്യൂണിറ്റി ഫോറം സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് ചടങ്ങിൽ ഫോറം പ്രസിഡന്റ് ഷെറി തോമസ് അധ്യക്ഷത വഹിച്ചു.
ജി.എസ്. മണിക്കുട്ടൻ യാത്രചെയ്യുന്ന വാഹനത്തിനരികിൽ
വൈസ് പ്രസിഡന്റ് അനിലാൽ വാസുദേവൻ ജോയിന്റ് ട്രഷറർ രാജേഷ് എൻവയോൺമെന്റ് ആൻഡ് കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ലിജു ആന്റണി, അഡ്വൈസറി ബോർഡ് അംഗം എം.പി. പ്രബീഷ്,ഗിപ്സൺ ജോയ്, ഡൈനീഷ് ജോസഫ്, ഫോറം അംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോറം അംഗങ്ങൾ അവരുടെ വാഹനങ്ങളുമായി മണിക്കുട്ടനെ ഇറാഖ് അതിർത്തിവരെ അനുഗമിച്ച് യാത്രയയപ്പ് നൽകി. വിമൻസ് വിംഗ് കോ-ഓർഡിനേറ്റർ ബ്ലെസി ഗിപ്സൺ നന്ദി പറഞ്ഞു. തിരുവനന്തപുരം മുതൽ ലഡാക്കിലെ കാർഗിൽ വരെയും തിരിച്ചുമുള്ള ദീർഘദൂര കാർ യാത്രക്ക് മണിക്കുട്ടൻ ഇതിനകം ഗിന്നസ് വേൾഡ് ഹെക്കോർഡ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പിറകെയാണ് ഇപ്പോൾ അന്താരാഷ്ട്ര അതിർത്തികൾ കടന്ന് കൂടുതൽ വിപുലമായ ലോകസഞ്ചാര ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.