കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സന്തോഷവാർത്ത. ജനുവരി 16 മുതൽ മാര്‍ച്ച് 10 വരെ അധിക ബാഗേജിനുള്ള നിരക്ക് കുത്തനെ കുറച്ചു. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് രണ്ട് ദീനാറിന് 10 കിലോ അധിക ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാം. നിലവിലുള്ള 30 കിലോ കൂടാതെയാണ് ഇത്. ജനുവരി 31നകം എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് രീതികൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധിക ബാഗേജുകള്‍ ബുക്ക് ചെയ്യാം. അതേസമയം, കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഇല്ലാത്തതിനാൽ ഇവിടെനിന്നുള്ള യാത്രക്കാർക്ക് ഇത് ഉപയോഗപ്പെടുത്താനാകില്ല. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കും ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈന്‍ (രണ്ട് ദീനാർ), ഒമാന്‍ (രണ്ട് റിയാൽ), ഖത്തര്‍ (ഒരു റിയാൽ), സൗദി അറേബ്യ (രണ്ട് റിയാൽ), യു.എ.ഇ (രണ്ട് ദിർഹം) എന്നിങ്ങനെയാണ് നിരക്ക്. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ളെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ഈ സെക്ടറുകളില്‍ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.