കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസിൽ വീണ്ടും റദ്ദാക്കൽ. ഈ മാസം 31വരെയുള്ള കോഴിക്കോട് സർവീസ് എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണമാണ് വിമാനം റദ്ദാക്കുന്നതെന്നാണ് എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുള്ളത്. അതേസമയം ഈ മാസം 31നും ആഗസ്റ്റിലും സൈറ്റിൽ ബുക്കിങ് സൗകര്യം ഉണ്ട്. യാത്ര മുടങ്ങിയവർക്ക് ഏഴു ദിവസത്തിനുള്ളിൽ മറ്റൊരു ദിവസത്തേക്ക് യാത്ര റീഷെഡ്യൂൾ ചെയ്യാനും ടിക്കറ്റ് പിൻവലിക്കാനും സൗകര്യം ഉണ്ട്.
ഇറാൻ-യു.എസ് സംഘർഷം, കുവൈത്തിനെതിരായ ഇറാൻ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ ദീർഘകാല ഇടവേളക്കു ശേഷം ജൂലൈ മൂന്നിനാണ് എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവിസ് പുനരാരംഭിച്ചത്. കുവൈത്ത് അന്താരാട്ര ടെർമിനൽ അഞ്ചിൽ നിന്ന് കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ പുനരാരംഭിച്ചത്. വിമാനം റദ്ദാക്കൽ താൽകാലികമാണെന്ന ആശ്വാസത്തിലാണ് യാത്രക്കാർ.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ വ്യാഴാഴ്ച മുതൽ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജൂലൈ 31 വരെയാണ് സർവിസുകൾ നിർത്തിവെച്ചിട്ടുള്ളത്.
പ്രവർത്തനപരമായ കാരണങ്ങളാൽ ദുബൈ-കുവൈത്ത് പ്രതിദിന സർവീസുകൾ ആഗസ്റ്റ് 21 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചു. ജൂലൈ 19 മുതൽ 31 വരെയുള്ള സർവീസുകൾ റദ്ദാക്കിയ നടപടിയാണ് വീണ്ടും നീട്ടിയത്. ഈ കാലയളവിൽ യാത്ര നിശ്ചയിച്ചിരുന്നവർ തങ്ങളുടെ യാത്രാവിവരങ്ങൾ പരിശോധിക്കണമെന്നും, പകരം യാത്രാ ക്രമീകരണങ്ങൾക്കായി എമിറേറ്റ്സുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.