കുവൈത്ത് സിറ്റി: മരണമോ ഗുരുതര പരിക്കുകളോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളിൽ ഇനി തെളിവെടുപ്പ് നടപടികൾ പൊലീസ് സ്റ്റേഷനിൽ തീർപ്പാക്കാമെന്ന നിയമം ജൂലൈ ഒന്നുമുതൽ എല്ലാ ഗവർണറേറ്റുകളിലും പ്രാബല്യത്തിൽ. മുബാറക് അൽ കബീർ ഗവർണറേറ്റിൽ ജൂൺ മൂന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജ്യവ്യാപകമാക്കുകയായിരുന്നു. ചെറിയ വാഹനാപകടങ്ങളിൽ ഇനി പട്രോളിങ് വാഹനത്തെ കാത്തുനിൽക്കേണ്ടതില്ല.
വണ്ടിയുടെ ഫോേട്ടാ എടുത്തശേഷം നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ് വേണ്ടത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനിലെത്തി 20 ദീനാറും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സത്യവാങ് മൂലവും നൽകിയാൽ മതി. പൊലീസ് സ്റ്റേഷനിൽ സംഭവം തീർപ്പാക്കുകയും ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന കാര്യത്തിൽ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണിതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇത്തരം കേസുകളിൽ വാഹനം റോഡിൽനിന്ന് മാറ്റാതെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാൽ ഇനിമുതൽ പിഴ ഇൗടാക്കും. നിലവിൽ ഇത്തരം കേസുകളിലടക്കം ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നത്. അതേസമയം, മരണത്തിനോ ഗുരുതരമായ പരിക്കിനോ ഇടയാക്കിയ അപകടമാണെങ്കിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് തന്നെയാണ് തെളിവെടുപ്പ് പൂർത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.