കുവൈത്തിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുന്ന കരാറിൽ ശൈഖ് അബ്ദുല്ല അൽസാലിം
അസ്സബാഹ് ഒപ്പുവെക്കുന്നു (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: നീണ്ടകാലത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് കുവൈത്ത് സ്വതന്ത്രമായിട്ട് 61 വർഷം പിന്നിട്ടു. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്കു മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിന്റെ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചതോടെ യഥാർഥ സ്വാതന്ത്ര്യദിനത്തിന്റെ നിറംമങ്ങുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചനദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷദിനങ്ങളായി മാറി.
17ാം നൂറ്റാണ്ടിൽതന്നെ സ്വതന്ത്ര രാജ്യമായിരുന്ന കുവൈത്ത് ബ്രിട്ടന്റെ സംരക്ഷണത്തിലായത് 1899 ജനുവരി 23നാണ്. കുവൈത്തിന്റെ ഏഴാമത്തെ ഭരണാധികാരി ശൈഖ് മുബാറക് ബിൻ സബാഹാണ് അന്നത്തെ വൻശക്തിയായിരുന്ന ബ്രിട്ടന്റെ സംരക്ഷണത്തിൽ കഴിയാൻ കരാറൊപ്പിട്ടത്. മേഖലയിൽ ഉരുണ്ടുകൂടിയ സംഘർഷാന്തരീക്ഷത്തിൽ സുരക്ഷ കൊതിച്ചായിരുന്നു നീക്കമെങ്കിലും പിന്നീട് ബ്രിട്ടൻ പിടിമുറുക്കി. കരാർപ്രകാരം കുവൈത്ത് ഭരണാധികാരിക്ക് പ്രാദേശിക ഭരണത്തിന്റെ ചുമതലയും വിദേശനയമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം ബ്രിട്ടനുമായി.
1950ൽ അധികാരത്തിലേറിയ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് 1961ൽ സംരക്ഷണ കരാർ അവസാനിപ്പിക്കുകയും കുവൈത്തിനെ പൂർണ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹും അറേബ്യൻ ഗൾഫിലെ ബ്രിട്ടീഷ് കമീഷണർ ജോർജ് മിഡിൽട്ടണും ഒപ്പുവെച്ച ദിനമാണ് 1961 ജൂൺ 19. ആധുനിക കുവൈത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു.
അടിസ്ഥാനകാര്യങ്ങളിൽ ഊന്നി രാജ്യം കെട്ടിപ്പടുത്ത ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് രാഷ്ട്രശിൽപിയായി വാഴ്ത്തപ്പെടുമ്പോൾ തുടർന്നുവന്ന ഭരണാധികാരികളെല്ലാം നാടിനെ ലോകത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി. എണ്ണയുടെ കണ്ടെത്തലിനുശേഷം കുവൈത്തിന് ലോകഭൂപടത്തിൽ നിർണായക സ്ഥാനം ലഭിക്കുകയും വികസനക്കുതിപ്പിന് ഗതിവേഗം ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.