കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെ സുപ്രധാന സാംസ്കാരിക അടയാളപ്പെടുത്തലുമായി പ്രത്യേക പ്രദർശനം ഇന്നുമുതൽ. 'റിഹ്ല-ഇ-ദോസ്തി' എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ കുവൈത്ത് നാഷനൽ ലൈബ്രറിയിലാണ് പ്രദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെയും അനുസ്മരിക്കുന്ന വിവിധ അടയാളപ്പെടുത്തലുകൾ പ്രദർശനത്തിലുണ്ട്. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ പ്രദർശനം എടുത്തുകാണിക്കും. അപൂർവ കൈയെഴുത്തുപ്രതികൾ, വ്യക്തിഗത കത്തുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് പ്രദർശനത്തിൽ കാണാം.
ഇന്ത്യ-കുവൈത്ത് ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള സാംസ്കാരിക പ്രകടനങ്ങളും പാനൽ ചർച്ചകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ മാത്രമാകും സമയം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.