കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ക്രമാതീതമായ വര്‍ധന കുടിയേറ്റം എന്നത് വിട്ട് അധിനിവേശം എന്ന തോതിലത്തെിയിരിക്കയാണെന്ന് ഡോ. അബ്ദുല്‍ കരീം അല്‍ കന്ദരി എം.പി.
വിദേശികളുടെ ആധിക്യം ചര്‍ച്ചചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം ഫെബ്രുവരി രണ്ടിന് ചേരുന്നതായിരിക്കും ഉചിതമെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എം.പി. പറഞ്ഞു. കുവൈത്തികള്‍ അവരുടെ നാട്ടില്‍ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം ഒരിക്കലും അനുവദിക്കരുത്. ഇത് പറയുമ്പോള്‍ നാം വിദേശികള്‍ക്കെതിരാണെന്നും അവരെ ഒന്നിച്ച് നാടുകടത്തുകയാണ് വേണ്ടതെന്നും തെറ്റിദ്ധരിക്കരുത്.
തൊഴില്‍ വിപണിയിലെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ യോഗ്യതയുള്ള വിദേശികളെ മാത്രം ആശ്രയിക്കുന്ന നിലപാടാണ് വേണ്ടത്. വിദേശികളുടെ ഗണ്യമായ വര്‍ധന രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, ഗതാഗത മേഖലകളിലുള്‍പ്പെടെ സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
മെച്ചപ്പെട്ട ചികിത്സയും കുരുക്കില്ലാത്ത ഗതാഗത സൗകര്യവും ഇതുവഴി സ്വദേശികള്‍ക്ക് നഷ്ടപ്പെടുകയാണ്. ഇതിന് അറുതിവരുത്തുന്ന തരത്തില്‍ സ്വദേശി-വിദേശി അനുപാതം ക്രമപ്പെടുത്തുകയും തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണവുമാണ് ആവശ്യം. നമ്മുടെ സഹോദരന്മാര്‍ തന്നെയായ വിദേശികള്‍ രാജ്യത്തിനുവേണ്ടി ചെയ്ത സംഭാവനകള്‍ ഒരിക്കലും കുറച്ചു കാണുന്നില്ല. അതേസമയം, വിദേശികള്‍ പരിധിവിട്ട് കൂടുന്നത് ജല-വൈദ്യുതി നിരക്കും സാധനവിലയും ഗണ്യമായി കൂടുന്നതുള്‍പ്പെടെ ബാധ്യതയാണ് സ്വദേശികള്‍ക്കുണ്ടാക്കുന്നത്.
നിയമ- നിബന്ധനകള്‍ കൂടാതെ രാജ്യത്തിന്‍െറ ധനം വന്‍തോതില്‍ വിദേശത്തേക്ക് കടത്താനും ഇത് ഇടയാക്കുന്നുണ്ട്. ഇതില്ലാതാക്കാനാവശ്യമായ ക്രമീകരമാണ് നടക്കേണ്ടത്. പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നതിന് മറ്റ് എം.പിമാരില്‍നിന്ന് ഒപ്പ് ശേഖരണം നടത്തുമെന്ന് എം.പി കൂട്ടിച്ചേര്‍ത്തു.
വിദേശികള്‍ക്കെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ട് രംഗത്തുവന്ന മൂന്നാമത്തെ എം.പിയാണ് അബ്ദുല്‍ കരീം അല്‍ കന്ദരി. പാര്‍ലമെന്‍റ് അംഗങ്ങളായ സഫാഹ് അല്‍ ഹാഷിം, മുബാറക് അല്‍ ഹുജ്റഫ് എന്നിവരും കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.