സ്വദേശി സംവരണ നിയമം: ചെറുകിട, ഇടത്തരം  സംരംഭങ്ങളെ ഒഴിവാക്കി

കുവൈത്ത് സിറ്റി: സ്വദേശി സംവരണ നിയമത്തില്‍നിന്ന് ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒഴിവാക്കിയതായി കുവൈത്ത് തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ എല്ലാ തസ്തികകളിലും വിദേശികളെ നിയമിക്കാന്‍ അനുവദിക്കും. നവ സംരംഭകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 
25ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മൊത്തം തസ്തികകളുടെ നിശ്ചിത ശതമാനം സ്വദേശി ഉദ്യോഗാര്‍ഥികളെ നിയമിക്കണമെന്നാണ് നിയമം. സംവരണനിബന്ധന പാലിക്കാത്ത കമ്പനികളുടെ  ഇടപാടുകള്‍ മരവിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് പ്രത്യേക ഉത്തരവിലൂടെയാണ് ചെറുകിട ഇടത്തരം  സംരംഭങ്ങളെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയത്. ഇതനുസരിച്ച് ഇത്തരം സംരംഭകര്‍ക്ക് മുഴുവന്‍ ഒഴിവുകളിലേക്കും വിദേശികളെ നിയമിക്കാന്‍ സാധിക്കും. യുവാക്കളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് സംവരണ നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, സ്ഥാപനം ഏതുമേഖലയിലാണോ പ്രവര്‍ത്തിക്കുന്നത് ആ മേഖലയില്‍ യോഗ്യരായ തൊഴിലാളികളെ മാത്രമാണ് നിയമിക്കാന്‍ അനുവദിക്കുക. 
വിദേശ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡങ്ങളെല്ലാം പാലിച്ചിരിക്കണമെന്നതും നിര്‍ബന്ധമാണ്. സ്ഥാപനത്തിന്‍െറ വിസ്തൃതി അടിസ്ഥാനപ്പെടുത്തി തൊഴില്‍ മന്ത്രാലയത്തിലെ  മാനവശേഷി വകുപ്പാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ തസ്തികകളുടെ എണ്ണം കണക്കാക്കുക. തുടക്കത്തില്‍ പരമാവധി 10 പേര്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റാണ് അനുവദിക്കുക. പിന്നീട് സംരംഭത്തിന്‍െറ വളര്‍ച്ചക്കാനുപാതികമായി 100 തൊഴിലാളികളെ വരെ അനുവദിക്കും. 
എന്നാല്‍, പ്രധാന സ്ഥാപനത്തിലും അതുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെടുന്ന അനുബന്ധ സ്ഥാപനങ്ങളിലുമായി പരമാവധി 500 പേര്‍ക്ക് മാത്രമാകും അനുമതി നല്‍കുക. 
ജനസംഖ്യ സന്തുലനത്തിന്‍െറ ഭാഗമായുള്ള സ്വദേശിവത്കരണനടപടികള്‍ ഒരുഭാഗത്ത് പുരോഗമിക്കുന്നതിനിടെ വിദേശി തൊഴിലന്വേഷകര്‍ക്ക് ആശ്വാസമേകുന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം. പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിന് സ്വദേശികള്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വദേശികളെ തൊഴിലുടമകളാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. 
വ്യത്യസ്ത മേഖലയില്‍ ചെറുകിടഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വദേശി യുവാക്കള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്ന പദ്ധതിയാണ് ഇത്. കൂടുതല്‍ യുവാക്കള്‍ തൊഴിലുടമകളാകുന്നതോടെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.