കുവൈത്ത് സിറ്റി: കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച വാഹനവും ഗാര്‍ബേജ് ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു എന്ന് റിപ്പോര്‍ട്ട്. അപകടത്തിനിടയാക്കിയ ട്രക്കില്‍നിന്ന് സ്ഫോടകവസ്തുക്കളും ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകളും കണ്ടത്തെിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ട്രക്ക് ഓടിച്ചിരുന്ന ഈജിപ്ത് പൗരന്‍ ഇബ്രാഹിം സുലൈമാന്‍ (28) പരിക്കുകളോടെ പൊലീസ് കസ്റ്റഡിയിലായി. ശനിയാഴ്ചയാണ് കുവൈത്തിലെ സെവന്‍ത് റിങ് റോഡില്‍ വാഹനാപകടം ഉണ്ടായത്. അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച പിക്കപ് വാനും ഗാര്‍ബേജ് ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ട്രക്കില്‍നിന്ന് സ്ഫോടക വസ്തുക്കളും ഐസ്.എസ് ബന്ധം സ്ഥിരീകരിക്കുന്ന രേഖകളും കണ്ടത്തെിയതോടെയാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയായിരുന്നു എന്ന് സ്ഥിരീകരിച്ചത്. കാറിലുണ്ടായിരുന്ന അമേരിക്കന്‍ സൈനികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി അറിയിച്ചു. ട്രക്ക് ഓടിച്ചിരുന്ന ഈജിപ്ത് പൗരനെ രാജ്യസുരക്ഷാ വിഭാഗം ചോദ്യം ചെയ്തുവരുകയാണ്.
കുവൈത്തിലെ വിവിധ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഐ.എസ് പദ്ധതിയുടെ ഭാഗമായാണ് താന്‍ സൈനിക വാഹനത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയതെന്ന് ഇയാള്‍ സമ്മതിച്ചതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്ല മുബാറക് പ്രദേശത്തെ പള്ളി ഇമാം ഉള്‍പ്പെടെ നാല് ഈജിപ്ത് പൗരന്മാരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് അനൗദ്യോഗിക വിവരം. യു.എസ് മിലിട്ടറിയുടെ മേഖലയിലെ പ്രധാന ഇടത്താവളമായ കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഇതാദ്യമായാണ് ആക്രമണ ശ്രമമുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം സവാബിറിലെ ശിയ പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആശൂറാ ചടങ്ങുകള്‍ നടക്കുന്ന ഹുസൈനിയകളിലും മറ്റും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചത്. ആക്രമണശ്രമം വിഫലമാക്കിയെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍ ന്യൂസ് ഏജന്‍സി ചിത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍, ആക്രമണസ്ഥലം ഏതെന്ന് വ്യക്തമാക്കിയില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡും കുവൈത്തിലെ അമേരിക്കന്‍ എംബസിയും സംഭവത്തില്‍ പ്രതികരിച്ചില്ല. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കുവൈത്തിലാണുള്ളത്. രാജ്യത്തിന്‍െറ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ഐ.എസിനെപ്പോലുള്ള തീവ്രവാദി സംഘടനകള്‍ ഇനിയും ആക്രമണത്തിന് ലക്ഷ്യമിടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.
ഐ.എസ് ബന്ധമാരോപിച്ച് ആഗസ്റ്റില്‍ രണ്ടുപേര്‍ രാജ്യത്ത് പിടിയിലായിരുന്നു. കുവൈത്തില്‍ വീട്ടുജോലി ചെയ്യുകയായിരുന്ന ഫിലിപ്പീന്‍ യുവതി ലിവാനി അസ്വിലോ പെസ്കാഡ (32) ആണ് അറസ്റ്റിലായവരിലൊരാള്‍. ലിബിയയിലെ ഐ.എസ് നേതൃത്വത്തിന് കുവൈത്തില്‍നിന്ന് മെയില്‍ പോവുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇ-മെയില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കുവൈത്തിന്‍െറയും അയല്‍പക്കത്തെ സുഹൃദ് രാജ്യങ്ങളുടെയും തന്ത്രപരമായ രഹസ്യങ്ങള്‍ ചോര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റിന് നല്‍കുന്നുവെന്നാരോപിച്ച്, സര്‍ക്കാര്‍ വകുപ്പില്‍ ജോലിചെയ്തുവന്ന സ്വദേശി യുവാവും ആഗസ്റ്റില്‍ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.