സര്‍ക്കാര്‍ മേഖലയില്‍ നിയമനം കാത്ത്   18,000 സ്വദേശി ഉദ്യോഗാര്‍ഥികള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാറിന് കീഴിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ജോലിക്ക് അപേക്ഷ കൊടുത്ത 18,000 സ്വദേശികള്‍ നിയമനം പ്രതീക്ഷിച്ച് കഴിയുന്നതായി വെളിപ്പെടുത്തല്‍. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിവില്‍ സര്‍വിസ് കമീഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ റൂമി ഇക്കാര്യം വെളിപ്പെടുത്തിയത്. 
മുന്‍ഗണനാക്രമത്തില്‍ ഇത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുകയെന്നതാണ് കമീഷന്‍െറ മുന്നിലുള്ള പ്രധാന പരിഗണനാ വിഷയം. പുതിയ തസ്തികകള്‍ ഉണ്ടാക്കി നവാഗത ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ എളുപ്പമുള്ള കാര്യമല്ല. 
അതിനാല്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ഇതിനകം മുപ്പതോ അതില്‍ കൂടുതലോ വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെ പെന്‍ഷന്‍ വിഭാഗത്തിലേക്ക് മാറ്റി ആ ഒഴിവുകളില്‍ പുതിയ അപേക്ഷകരെ പരിഗണിക്കാനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു. 
30 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍ക്കുമേല്‍ നിര്‍ബന്ധിത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നത് മന്ത്രിസഭ നേരത്തേയെടുത്ത തീരുമാനമാണെന്നും മുഹമ്മദ് അല്‍ റൂമി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.