യമന്‍ പ്രശ്നം എത്രയും പെട്ടെന്ന്  പരിഹരിക്കണം –ബാന്‍ കി മൂണ്‍

കുവൈത്ത് സിറ്റി: സംഘര്‍ഷമേഖലയായ യമനില്‍ സമാധാനം പുന$സ്ഥാപിക്കുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്‍െറ ബാധ്യതയാണെന്നും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ പുരോഗതി വിലയിരുത്തുന്നതിന് എത്തിയതായിരുന്നു സെക്രട്ടറി ജനറല്‍. യമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറയും ഐക്യരാഷ്ട്രസഭയുടെയും നിലപാട് വ്യക്തമാണ്. സംഘര്‍ഷം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് അവിടെ മാറ്റത്തിന് തുടക്കമിടണം. 
അതിനാണ് നാഷനല്‍ ഡയലോഗ് കോണ്‍ഫറന്‍സിന്‍െറയും കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചയുടെയും ലക്ഷ്യം -ബാന്‍ കി മൂണ്‍  പറഞ്ഞു. യമന്‍ ചര്‍ച്ചകള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ സാന്നിധ്യത്തിലെ ചര്‍ച്ചയിലും സെക്രട്ടറി ജനറല്‍ പങ്കെടുത്തു. ചര്‍ച്ചയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയ അദ്ദേഹം തുടര്‍ ചര്‍ച്ചകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. യമനില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് മുന്‍കൈയെടുത്ത് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഏപ്രില്‍ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്. 
ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിക്കുന്നത്. വിവിധ തര്‍ക്കങ്ങള്‍മൂലം മൂന്നുവട്ടം മുടങ്ങിയശേഷം പുനരാരംഭിച്ച ചര്‍ച്ച രാഷ്ട്രീയം, സുരക്ഷ, തടവുകാര്‍ എന്നീ വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച സംയുക്ത ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് തുടരുന്നത്. പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ ഒഴിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറയും ഇറാന്‍െറയും പിന്തുണയുള്ള ഹൂതി വിഭാഗത്തിന്‍െറ ആവശ്യം. എന്നാല്‍, അധികാരം വിട്ടൊഴിയാന്‍ തയാറല്ളെന്ന്് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെയും ഭൂരിപക്ഷം ലോകരാജ്യങ്ങളുടെയും പിന്തുണയുള്ള പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഭാഗം വ്യക്തമാക്കുന്നു. തലസ്ഥാനമായ സന്‍ആ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂതി വിഭാഗത്തിന്‍െറ നിയന്ത്രണത്തിലാണ്. 
ദക്ഷിണ തീര നഗരമായ ഏദന്‍ അടക്കം ചില ഭാഗങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ വിഭാഗത്തിന് സ്വാധീനമുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് 
തിരിച്ചറിഞ്ഞാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.